തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്. ഈ മാസം 8ന് ആരംഭിച്ച സമ്മേളനം ഇന്ന് അവസാനിക്കുകയാണ്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ഈ നിയമസഭ. സ്പീക്കര്‍ക്കും സര്‍ക്കാരിനുമെതിരേ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയങ്ങള്‍ക്കും 14 സര്‍ക്കാര്‍ പ്രമേയങ്ങള്‍ക്കും ഈ സഭ സാക്ഷിയായി.
രണ്ട് എംഎല്‍എമാര്‍ ജയിലിലും മൂന്നു മണ്ഡലങ്ങളില്‍ എംഎല്‍എമാര്‍ ഇല്ലാത്തതുമായ അപൂര്‍വ സാഹചര്യത്തിലാണ് സഭ ഇന്നു പിരിയുന്നത്. കോവിഡിനെ തുടര്‍ന്ന് അവസാന ദിവസത്തെ ഫോട്ടോ സെഷന് ഇന്നുണ്ടാകില്ല. അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും ശ്രദ്ധേയമായിരുന്നു നിലവിലെ സഭ.
ഏകദിന സമ്മേളനങ്ങളുടെ കാര്യത്തില്‍ ഈ സഭ റെക്കോര്‍ഡിട്ടു. ഏഴു പ്രത്യേക സമ്മേളനങ്ങളും ആറ് അടിയന്തര പ്രമയങ്ങളും ചര്‍ച്ചക്ക് വന്നു. സ്പീക്കര്‍ക്കും സര്‍ക്കാരിനുമെതിരേ വന്ന അവിശ്വാസ പ്രമേയങ്ങള്‍ പരാജയപ്പെട്ടു. ഡിജിറ്റലിലേക്ക് കേരള നിയമസഭ മാറിയതും സഭാ ടിവിയുടെ വരവും ഇതേ കാലയളവിലായിരുന്നു.
കോവിഡ് കാലത്തെ സഭാ സമ്മേളനം പുത്തന്‍ അനുഭവമായി. ആറു അടിയന്തര പ്രമേയങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറായി. 14 സര്‍ക്കാര്‍ പ്രമേയങ്ങളും ചര്‍ച്ചക്ക് വന്നു. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി ബിജെപിക്കും ഒരു എംഎല്‍എയുണ്ടായി എന്നതും ഈ സഭയുടെ പ്രത്യേകതയാണ്.
സിറ്റിംഗ് എംഎല്‍എമാരില്‍ കൂടുതല്‍ പേരെ നഷ്ടമായത് ഈ സഭാ കാലയളവിലാണ്. കെഎംമാണി, കെകെ രാമചന്ദ്രന് നായര്‍, തോമസ് ചാണ്ടി, സിഎഫ് തോമസ്, വിജയന് പിള്ള, പിബി അബ്ദുള്‍ റസാഖ്, കെവി വിജയദാസ് എന്നീ എംഎല്‍എമാര്‍ ഈ കാലയളവില്‍ വേര്‍പിരിഞ്ഞു. സഭക്ക് പുറത്തേക്ക് എത്തുന്നതോടെ ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക് നേതാക്കള്‍ കടക്കുകയാണ്.
Read Also: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു







































