തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയായ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് തിങ്കളാഴ്‌ച. ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സ്‌ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളതാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
പരാതിക്കാരിക്ക് തൊഴിലിടത്ത് സംഭവിച്ച ആക്രമണത്തെ അവരുടെ അന്തസിനേറ്റ കളങ്കമായതിനാൽ ജാമ്യം നൽകുന്നത് നീതി നിഷേധിക്കലാകുമെന്നും പ്രോസിക്യൂഷൻ വ്യക്‌തമാക്കി. എന്നാൽ, അഭിഭാഷക ഓഫീസിന് ഉള്ളിൽ രണ്ട് ജൂനിയർ അഭിഭാഷകരുടെ തർക്കത്തിനൊടുവിലാണ് സംഭവം ഉണ്ടായതെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. ബെയ്‌ലിൻ ദാസിനെ കോടതി ഇന്നലെ റിമാൻഡ് ചെയ്‌തിരുന്നു.
ചൊവ്വാഴ്‌ചയാണ് തന്റെ ഓഫീസിൽ ബെയ്‌ലിൻ ദാസ് ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ മർദ്ദിച്ചത്. ഇടതുകവിളിൽ അടിയേറ്റ് വീണ ശ്യാമിലി എഴുന്നേറ്റ് തടയുന്നതിനിടയിൽ കൈയിൽ പിടിച്ചു തിരിച്ച ശേഷം ബെയ്‌ലിൻ ദാസ് വീണ്ടും കവിളിൽ അടിക്കുകയായിരുന്നുവെന്നാണ് റിമാൻഡ് അപേക്ഷയിൽ പോലീസ് വ്യക്‌തമാക്കുന്നത്.
ചൊവ്വാഴ്‌ച ഉച്ചയ്‌ക്കാണ് വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയായ പാറശാല കരുമാനൂർ കോട്ടവിള പുതുവൽ പുത്തൻവീട്ടിൽ ജെവി. ശ്യാമിലിയെ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് മർദ്ദിച്ചത്. മോപ് സ്‌റ്റിക് കൊണ്ടായിരുന്നു മർദ്ദനം. വഞ്ചിയൂർ മഹാറാണി ബിൽഡിങ്ങിലുള്ള ഓഫീസിൽ വെച്ചായിരുന്നു സംഭവം. പിന്നാലെ ഒളിവിൽപ്പോയ പ്രതിയെ ഇന്നലെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ