കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി പട്ടികയിൽ കോൺഗ്രസ് സംസ്‌ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ എംപി. സ്‌ഥാനാർഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്‌മവിശ്വാസവും നഷ്‌ടമായെന്ന് സുധാകരൻ പറഞ്ഞു. ഒരു വാർത്താ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആയിരുന്നു എംപിയുടെ പ്രതികരണം.
പട്ടികയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി തങ്ങളുടെ ഇഷ്‌ടക്കാരെ തിരുകി കയറ്റിയതായും സുധാകരൻ ആരോപിച്ചു. ‘കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തികൾ അത്ര മോശമായിരുന്നു. ഹൈക്കമാൻഡിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചു. സ്‌ഥാനാർഥി പട്ടികയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്‌ടക്കാരെ തിരുകി കയറ്റി. ഹൈക്കമാൻഡിന്റെ പേരിൽ കെസി വേണുഗോപാലും ഇഷ്‌ടക്കാർക്ക് സീറ്റ് നൽകി. ഹൈക്കമാൻഡിന്റെ പേരിലുള്ള തിരുകിക്കയയറ്റൽ പതിവുള്ളതായിരുന്നില്ല’; സുധാകരൻ പറഞ്ഞു.
ജയസാധ്യത നോക്കാതെയാണ് പലർക്കും അവസരം നൽകിയതെന്ന് ചൂണ്ടിക്കാട്ടിയ സുധാകരൻ തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ലെന്നും ആരോപിച്ചു. കൂടാതെ ഇരിക്കൂരില്‍ ധാരണകള്‍ ലംഘിക്കപ്പെട്ടതായും സുധാകരൻ വ്യക്‌തമാക്കി. ഇരിക്കൂറുകാർക്ക് ഇനി നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മട്ടന്നൂര്‍ സീറ്റ് ആർഎസ്‌പിക്ക് കൊടുത്തത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെയാണ് എന്നും സുധാകരൻ പറഞ്ഞു. ഈ നടപടി ജില്ലയില്‍ കോണ്‍ഗ്രസിനെ ദുർബലപ്പെടുത്താൻ ഇടയാക്കുമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
അതേസമയം മനസോടെയല്ല താൻ കെപിസിസി വർക്കിംഗ് പ്രസിഡണ്ടെന്ന സ്‌ഥാനത്ത് തുടരുന്നതെന്നും സുധാകരൻ തുറന്നടിച്ചു. ‘ആലങ്കാരിക പദവികൾ തനിക്ക് ആവശ്യമില്ല. സ്‌ഥാനം ഒഴിയാൻ പല തവണ ആലോചിച്ചിരുന്നു എങ്കിലും തിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് മുറിവേൽക്കാതിരിക്കാൻ വേണ്ടി മാത്രമാണ് രാജിവെക്കാത്തതെ നിന്നത്’; സുധാകരൻ വ്യക്‌തമാക്കി.
കൂടാതെ പിണറായി വിജയനെതിരെ ധർമ്മടത്ത് മൽസരിക്കുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Read Also: മുല്ലപ്പെരിയാര്‍ അണക്കെട്ട്; മേല്‍നോട്ട സമിതിക്ക് എതിരെയുള്ള ഹരജികൾ ഇന്ന് സുപ്രീംകോടതിയിൽ