ന്യൂഡെൽഹി: പാചകവാതകവും വഹിച്ചുള്ള രണ്ടാമത്തെ ഇന്ത്യൻ കപ്പൽ ‘ജഗ് വസന്ത്’ ഗുജറാത്ത് തീരത്തെത്തി. ഇറാൻ-ഇസ്രയേൽ യുദ്ധം മൂലം ആഴ്‌ചകളോളം ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്ന ഈ കപ്പൽ, പ്രത്യേക നയതന്ത്ര നീക്കങ്ങളിലൂടെയും ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെയുമാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്.
ഗുജറാത്ത് തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ നിന്ന് എൽപിജി മറ്റു ചെറിയ കപ്പലുകളിലേക്ക് മാറ്റുന്ന മിഡ്- സീ ട്രാൻസ്‌ഫർ നടപടികൾ ഇന്ന് ആരംഭിക്കും. ഏകദേശം 47,600 മെട്രിക് ടൺ എൽപിജിയാണ് ഈ കപ്പലിലുള്ളത്. രാജ്യത്തെ പാചകവാതക ക്ഷാമം പരിഹരിക്കാൻ ഈ ചരക്ക് എത്തുന്നതോടെ സാധിക്കുമെന്നാണ് കരുതുന്നത്.
ഭാരത് പെട്രോളിയം കോർപറേഷന്റെ ലിമിറ്റഡ് ചാർട്ടർ ചെയ്‌ത ഈ കപ്പൽ ഫെബ്രുവരി 28ന് യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കുവൈത്തിൽ നിന്ന് ചരക്ക് കയറ്റിയത്. എന്നാൽ, ഹോർമുസ് കടലിടുക്ക് അടച്ചതോടെ കപ്പൽ അവിടെ കുടുങ്ങുകയായിരുന്നു. ഇറാനുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് കപ്പലിന് കടന്നുപോകാൻ അനുമതി ലഭിച്ചത്.
ജഗ് വസന്തിനൊപ്പം പുറപ്പെട്ട ‘പൈൻ ഗ്യാസ്’ എന്ന മറ്റൊരു കപ്പൽ കൂടി ഇന്ന് മംഗളൂരു തുറമുഖത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധം തുടങ്ങിയ ശേഷം പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ 22 ഇന്ത്യൻ കപ്പലുകളിൽ പ്രധാനപ്പെട്ടവയായിരുന്നു ഇവ രണ്ടും. ഈ കപ്പലുകളുടെ വരവോടെ വരും ദിവസങ്ങളിൽ വാണിജ്യ എൽപിജി വിതരണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കുറയ്‌ക്കാൻ സർക്കാരിന് സാധിക്കും.
Most Read| സ്വയം പ്രഖ്യാപിത ലിംഗസ്വത്വം അംഗീകരിക്കില്ല; ട്രാൻസ്‌ജെൻഡർ ബിൽ പാസാക്കി







































