മധുര: സിപിഐഎമ്മിനെ നയിക്കാൻ എംഎ ബേബി. സിപിഎം ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ നിയമിക്കാനുള്ള ശുപാർശ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇന്ന് രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് അംഗീകാരം നൽകിയത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തും.
വോട്ടെടുപ്പ് ഇല്ലാതെയാണ് പിബി എംഎ ബേബിയെ നേതൃസ്‌ഥാനത്തേക്ക് അംഗീകരിച്ചത്. നേരത്തെ, ബേബിയെ എതിർത്ത ബംഗാൾ ഘടകം പിന്നീട് പിൻമാറിയിരുന്നു. ഇഎംഎസിന് ശേഷം സിപിഎം ജനറൽ സെക്രട്ടറി പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് എംഎ ബേബി. ബേബിയുടെ പേര് മാത്രമാണ് പാർട്ടി കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി സ്‌ഥാനത്തേക്ക് നിർദ്ദേശിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ബംഗാളിൽ നിന്നുള്ള അംഗങ്ങളായ സൂര്യകാന്ത മിശ്ര, നീലോൽപൽ ബസു, മുഹമ്മദ് സലീം, രാമചന്ദ്ര ഡോം, മഹാരാഷ്‌ട്രയിൽ നിന്നുള്ള അശോക് ധാവ്‌ളെ എന്നിവരാണ് ബേബിയെ ജനറൽ സെക്രട്ടറി ആക്കുന്നതിനെ എതിർത്തത്. മറിയം ധാവ്‌ളെ, ജിതേൻ ചൗധരി, അംറാ റാം, വിജു കൃഷ്‌ണൻ, അരുൺ കുമാർ, ശ്രീദീപ് ഭട്ടാചാര്യ, യു വാസുകി എന്നിവരെ പിബിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ പിബിയിൽ തുടരും. പ്രായപരിധി ഇളവോടെ പികെ ശ്രീമതിയും മുഹമ്മദ് യൂസുഫ് തരിഗാമിയും കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നതിനും തീരുമാനമായെന്നാണ് സൂചന. പിബിയിൽ നിന്ന് വിരമിക്കുന്നവരിൽ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സർക്കാർ തുടങ്ങിയവരിൽ ചിലരെ പ്രത്യേക ക്ഷണിതാക്കളാക്കിയേക്കും. സിപിഎം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും.
Most Read| വിവേചനപരമായ നയങ്ങൾ; ട്രംപിനെതിരെ യുഎസിൽ ‘ഹാൻഡ്‌സ് ഓഫ്’ പ്രതിഷേധം