പാലക്കാട്: ഒറ്റപ്പാലം കൈലിയാട് എക്‌സൈസ് സംഘം കണ്ടെത്തിയ വ്യാജ ഹാന്‍സ് നിര്‍മാണ കേന്ദ്രത്തിന് പിന്നിൽ പ്രവർത്തിച്ചയാളെ കണ്ടെത്തി. കടമ്പഴിപ്പുറം സ്വദേശിയായ പ്രതീഷ് എന്നയാളാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തും.
എക്‌സൈസ് പ്രിവന്റീവ് ഇന്റലിജന്‍സ് കൈയിലിയാട് ചെറുമുളയങ്കാവിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് വാടക വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ ഹാന്‍സ് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. 13 കിന്റല്‍ പുകയിലയും മൂന്ന് കിന്റല്‍ വ്യാജ ഹാന്‍സുമാണ് എക്‌സൈസ് പിടികൂടിയത്.
യന്ത്ര സഹായത്തോടെയായിരുന്നു ഹാന്‍സ് നിര്‍മാണം. പിടികൂടിയ പുകയില ഉൽപന്നങ്ങള്‍ക്ക് വിപണിയില്‍ ഏകദേശം അര കോടി രൂപ വില വരും. ഭക്ഷ്യ ഉൽപാദന കേന്ദ്രം എന്ന മറവിലായിരുന്നു വീടിനുള്ളില്‍ പുകയില കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
കെട്ടിടത്തില്‍ ഉണ്ടായിരുന്ന ആസാം സ്വദേശികളായ ദമ്പതികളെ എക്‌സെെസ് നേരത്തെ കസ്‌റ്റഡിയില്‍ എടുത്തിരുന്നു. നിരോധിത പുകയില വന്‍തോതില്‍ കൈവശം വച്ചതിന് പ്രതീഷിന് എതിരെ നേരത്തെയും കേസെടുത്തിട്ടുണ്ട്.
Must Read: ലോക്ക്ഡൗൺ പ്രതിസന്ധി; ‘നില്‍പ്പ് സമര’വുമായി കേറ്ററിംഗ് തൊഴിലാളികള്‍








































