പാലക്കാട്: ആലത്തൂരിൽ കാറിൽ കടത്തുകയായിരുന്ന 130 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. വയനാട് സ്വദേശികളാണ് പിടിയിലായത്. പോലീസിന്റെ വാഹനപരിശോധനക്കിടെയാണ് കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്.
സംഭവത്തിൽ സുൽത്താൻ ബത്തേരി സ്വദേശി അബ്‌ദുൾ ഖയീം, കൽപറ്റ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരെ ആലത്തൂർ ഡിവൈഎസ്‍പി കെഎം ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. ഇവർ വലിയൊരു കടത്ത് സംഘത്തിലെ അംഗങ്ങളാണെന്നാണ് പോലീസ് പറയുന്നത്. പ്രതികൾ വയനാട്ടിലെ രഹസ്യകേന്ദ്രത്തിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് വിവിധ ജില്ലകളിൽ വിതരണം ചെയ്‌ത് വരികയായിരുന്നു.
വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിതരണം ചെയ്‌തതിന് ശേഷം തൃശൂരിലേക്കുള്ള യാത്രക്കിടെയാണ് പ്രതികൾക്ക് പിടി വീണത്. നിരവധി തവണ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് ഇരുവരും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
അടുത്ത ദിവസങ്ങളിലായി വൻ കഞ്ചാവ് വേട്ടയാണ് പാലക്കാട് ജില്ലയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആർബിഎഫ് 27 കിലോ കഞ്ചാവ് പാലക്കാട്ടെ വിവിധയിടങ്ങളിൽ നിന്ന് പിടികൂടിയിരുന്നു. ഓണക്കാലത്തോട് അനുബന്ധിച്ചുള്ള ലഹരി വരവ് കണക്കിലെടുത്ത് വിപുലമായ വാഹന പരിശോധനയാണ് നടക്കുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കൂടുതൽ ലഹരി കടത്തുകാരെ പിടികൂടുന്ന സാഹചര്യത്തിൽ എത്തിയിരിക്കുന്നത്.
Also Read: കോവിഡ്; സംസ്‌ഥാനത്ത് നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി