ന്യൂഡെൽഹി: ഡെൽഹിയിൽ വൻ തീപിടിത്തം. രണ്ട് കുട്ടികൾ വെന്തുമരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഡെൽഹിയിലെ ചേരിപ്രദേശത്താണ് തീപിടിത്തമുണ്ടായത്. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ആയിരത്തോളം കുടിലുകൾ കത്തിനശിച്ചു. ഡെൽഹിയിലെ രോഹിണി സെക്‌ടറിലെ ശ്രീനികേതൻ അപ്പാർട്ട്മെന്റിലാണ് സംഭവം.
മൂന്നുമണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രദേശത്ത് നിന്ന് വലിയതോതിൽ പുകപടലങ്ങൾ ഉയരുന്നതായി അറിയിച്ചുകൊണ്ട് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ഫോൺകോൾ വന്നതെന്ന് ഡെൽഹിയിലെ അഗ്‌നിരക്ഷാ സേന അറിയിച്ചു. ഉടൻ തന്നെ സ്‌ഥലത്തെത്തി. ഉച്ചയ്‌ക്ക് രണ്ടുമണിയോടെ മൂന്നും നാലും വയസുള്ള കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
മരിച്ച കുട്ടികളെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. താൽക്കാലിക കുടിലുകൾ നിൽക്കുന്നിടത്തുനിന്ന് തീ പടർന്ന ശേഷം വലിയതോതിൽ വ്യാപിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്‌ഥർ പറയുന്നു. അഞ്ചേക്കറോളം സ്‌ഥലത്ത് വ്യാപിച്ചു കിടക്കുന്ന കുടിലുകളെയാണ് തീ വിഴുങ്ങിയത്. ഉച്ചയ്‌ക്ക് മൂന്നരയോടുകൂടി തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു.
Most Read| തട്ടിപ്പ്; ഇന്ത്യയിലെ 2.9 ദശലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്‌ത് ഗൂഗിൾ