തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് തുടരുന്ന സാഹചര്യത്തിൽ അടുത്ത അവലോകന യോഗത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സാധ്യത. നിലവിൽ ടിപിആറും, കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണവും പ്രതിദിനം ഉയരുകയാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏത് രീതിയിൽ നടപ്പാക്കുമെന്ന ആശങ്കയാണ് സർക്കാരിനുള്ളത്. ടിപിആർ ഉയർന്ന് നിലനിൽക്കുന്ന ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം തടയാനുള്ള നടപടികൾ ആയിരിക്കും സർക്കാർ സ്വീകരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്‌ച സംസ്‌ഥാനത്ത് 17.73 ശതമാനം ആയിരുന്നു ടിപിആർ. 86 ദിവസത്തിനിടെ ഉണ്ടായ ഏറ്റവും ഉയർന്ന കണക്കാണിത്. നിയന്ത്രണങ്ങൾ കടുപ്പിക്കുന്ന സാഹചര്യത്തിലും പൂർണമായി അടച്ചിടുന്നത് പോലെയുള്ള നടപടികളോട് ജനങ്ങൾക്കും, കടയടപ്പ് പോലുള്ള നിയന്ത്രണങ്ങളോട് വ്യാപാരി സമൂഹത്തിനുമുള്ള എതിർപ്പ് കണക്കിലെടുക്കേണ്ടി വരും.
കൂടാതെ സംസ്‌ഥാനത്ത് നിലവിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന ആളുകളുടെ എണ്ണം 4,85,017 ആണ്. ഇവരിൽ 26,586 ആളുകളാണ് ആശുപത്രികളിൽ കഴിയുന്നത്. രാജ്യത്ത് നിലവിൽ പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുമ്പോഴാണ് സംസ്‌ഥാനത്ത് രോഗബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്നത്.
Read also: ഭീകരൻ ‘ഖാലി അഖ്വാനി’ കാബൂളിൽ സർവസ്വതന്ത്രൻ; യുഎസ് 50ലക്ഷം ഡോളർ വിലയിട്ട താലിബാനി!







































