കാബൂൾ: ഭീകരസംഘടന അൽ ഖാഇദയുടെ സ്‌ഥാപക നേതാക്കളിൽ ഒരാളായിരുന്ന ഉസാമ ബിൻലാദനുമായി അടുത്തബന്ധം പുലർത്തിയിരുന്നു എന്ന് അമേരിക്കൻ ഭരണകൂടം പറയുന്ന ‘ഖാലി അഖ്വാനി‘എന്ന താലിബാൻ നേതാവ് കാബൂളിൽ സർവസ്വതന്ത്രനായി വിഹരിക്കുന്നു.
2011മുതൽ അടിയന്തരമായി പിടികൂടേണ്ട ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഭീകരനാണ് ‘ഖാലി അഖ്വാനി‘. തുടർന്ന്, പിടികൂടുകയോ കൊല്ലുകയോ ചെയ്യുന്നവർക്ക് യുഎസ് സർക്കാർ 50 ലക്ഷം ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഈ ഭീകരനാണ് ഇപ്പോൾ കാബൂളിൽ യുഎസ് ഭടൻമാരുടെ കൺമുന്നിലൂടെ സർവസ്വതന്ത്രനായി വിലസുന്നത്.
താലിബാൻ മുന്നേറ്റത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയാണ് ഖാലി അഖ്വാനി. താലിബാൻ മന്ത്രിസഭ രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഇയാൾ സുരക്ഷാ സൈനികരുടെ അകമ്പടിയിലാണ് സഞ്ചാരം. താലിബാൻ സംഘടനക്ക് വേണ്ടി ലോകവ്യാപകമായി ധനശേഖരണ നെറ്റ്‌വർക് കെട്ടിപടുക്കുന്നതിലും ധനസമാഹരണം നടത്തുന്നതിലും പ്രധാന പങ്കുവഹിക്കുന്ന വ്യക്‌തികൂടിയാണ് ഖാലി അഖ്വാനി. ഇതുകൊണ്ട് കൂടിയാണ് പിടികൂടേണ്ട ഭീകരരുടെ പട്ടികയിൽ ഇയാളെ ഉൾപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ 10 കൊല്ലത്തോളമായി പാകിസ്‌താൻ ഒളിതാവളം കേന്ദ്രമാക്കിയാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അഫ്‌ഗാൻ മുൻ പ്രധാനമന്ത്രിയും ‘കാബൂൾ കൊലയാളി’ യെന്ന കുപ്രസിദ്ധ ടാഗിൽ അറിയപ്പെടുന്നയാളുമായ ഗുൽബുദീൻ ഹെക്‌മത്യാറുമായി ഇയാൾ കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയിരുന്നു. കാബൂളിലെ തെരുവിൽ ഇയാൾ കഴിഞ്ഞ ദിവസം അനുയായികളെ അഭിസംബോധന ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. സുരക്ഷിതത്വമാണ് അഫ്‌ഗാന്റെ പ്രധാന മുൻഗണനയെന്നും അതില്ലെങ്കിൽ ജീവിതമില്ലെന്നും പ്രസംഗിക്കുന്നത് വീഡിയോയിൽ വ്യക്‌തമായിരുന്നു.
Most Read: അഫ്‌ഗാനിൽ കുടുങ്ങിയ മലയാളികൾക്ക് നോർക്കയുമായി ബന്ധപ്പെടാം