ന്യൂഡെൽഹി: അധികാരികളുടെ നടപടികളെ നിരന്തരം ചോദ്യം ചെയ്യാനുള്ള അവകാശം ഓരോ ഇന്ത്യക്കാരനുമുണ്ടെന്ന് സുപ്രീം കോടതി ജഡ്‌ജ് ജസ്‌റ്റിസ് രവീന്ദ്രഭട്ട്. സ്വാതന്ത്ര്യം നാം വലിയ വിലകൊടുത്ത് വാങ്ങിയതാണെന്നും ജനാധിപത്യം ജനങ്ങളുടെ വിചാരണക്ക് വിധേയമാണെന്നും അദ്ദേഹം പറയുന്നു. കണക്‌ടിങ് ഗവേൺഡ്, ഗവേണിങ് ആൻഡ് ഗവേണൻസ് എന്ന ഫോറത്തിന്റെ ഒന്നാം വാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജനാധിപത്യം വഴിയുള്ള നിയമസംവിധാനം നിരന്തരപ്രക്രിയയാണ്. അതിൽ ജനങ്ങളുടെ സൂക്ഷ്‌മ പരിശോധന പരമപ്രധാനമാണ്. കോടതികളും ആ വ്യവഹാരത്തിന്റെ ഭാഗമാണ്. നിയമവ്യവസ്‌ഥയും നിയമം മൂലമുള്ള വ്യവസ്‌ഥയും തമ്മിൽ വ്യത്യാസമുണ്ട്. ഒന്ന് ജനാധിപത്യമാണ്, ജനങ്ങളാണ് ഭരണാധികാരികൾ. രണ്ടാമത്തേത് രാജാധികാരമാണ്. ഏകാധിപതിയുടെ അധികാരമാണത്. എല്ലാം പരാജയപ്പെടുമ്പോൾ നിയമവ്യവസ്‌ഥയുടെ തുടർച്ച നിലനിർത്താനുള്ള അവസാനത്തെ കേന്ദ്രമാണ് കോടതികൾ’ – രവീന്ദ്രഭട്ട് പറയുന്നു.
വലിയ വില കൊടുത്താണ് നാം സ്വാതന്ത്ര്യം നേടിയത്. അതുകൊണ്ടു തന്നെ ഓരോ ഇന്ത്യക്കാരനും അധികാരത്തിൽ ഇരിക്കുന്നവരെ ചോദ്യം ചെയ്യാനുള്ള അവകാശങ്ങൾ നിരന്തരം ഉപയോഗിക്കണം. കാരണം ജനാധിപത്യം ആർക്കും സൗജന്യ ഭക്ഷണം തരുന്നില്ല. അതിക്രമങ്ങളില്ലാതെ സ്വാതന്ത്ര്യത്തിന് കാവൽ നിൽക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
Also Read: കോവിഡ് വാക്‌സിൻ ബൂസ്‌റ്റർ ഡോസ് തൽക്കാലം ഉണ്ടാവില്ല; കേന്ദ്രസർക്കാർ