തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ, ആരോപണ വിധേയയായ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോ. ബിന്ദു സുന്ദറിന് സസ്പെൻഷൻ. ഡോക്ടർ കൈക്കൂലി ചോദിച്ചുവാങ്ങിയെന്ന കുഞ്ഞിന്റെ അച്ഛന്റെ ആരോപണത്തിനും വ്യാപക പ്രതിഷേധത്തിനും പിന്നാലെയാണ് നടപടി.
വിതുര ആനപ്പാറ മണലി റോഡരികത്ത് വീട്ടിൽ, എൻകെ. നിരഞ്ജന കൃഷ്ണന്റെയും (37) ബിനിൽ മനോഹറിന്റെയും പെൺകുഞ്ഞാണ് മരിച്ചത്. കുട്ടിയുടെ പോസ്റ്റുമോർട്ടം നാളെ നടക്കും. സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം വിശദമായ അന്വേഷണം നടത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്ഐടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തിര റിപ്പോർട് നൽകാനാണ് നിർദ്ദേശം. പാലോട് സ്വദേശികളുടെ കുഞ്ഞ് മരിച്ചതിൽ ഡോക്ടർക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെ പത്തുമണിക്കാണ് ഒമ്പതാം മാസത്തെ സ്കാൻ റിപ്പോർട് കാണിക്കാൻ ഗൈനക്കോളജി വിഭാഗത്തിൽ നിരഞ്ജന കൃഷ്ണനും ഭർത്താവും എത്തിയത്.
തുടർന്ന് പ്രസവത്തിനായി യുവതിയെ ആശുപത്രിയിൽ അഡ്മിറ്റാക്കി. പുലർച്ചെ 4.30ന് നിരഞ്ജനയെ ലേബർ റൂമിൽ കയറ്റി. നിരഞ്ജനയ്ക്കൊപ്പം മാതാവ് നിർമലയും ലേബർ റൂമിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ ശസ്ത്രക്രിയ നടത്തിയെങ്കിലും പുറത്തെടുത്ത ഉടൻ കുഞ്ഞ് മരിക്കുകയായിരുന്നു. ശ്വാസതടസമാണ് മരണകാരണമെന്നാണ് ഡോക്ടർ പറഞ്ഞത്.
പിന്നാലെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ആശുപത്രിക്ക് മുന്നിൽ ആർഡിഒയെയും ആശുപത്രി സൂപ്രണ്ടിനെയും തടഞ്ഞുവെച്ചായിരുന്നു പ്രതിഷേധം. പിന്നാലെ ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. ഡോക്ടർക്കെതിരെ മുൻപും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന പറഞ്ഞു. ജില്ലാ ആശുപത്രിയിൽ തിരികെ പ്രവേശിപ്പിക്കില്ലെന്നും ഡോ. റീന പ്രതികരിച്ചിരുന്നു.
Most Read| കേരള നേറ്റിവിറ്റി കാർഡ്; ബില്ലിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം







































