വയനാട്: ജില്ലയിലെ പനമരം പരക്കുനിയിൽനിന്നു തട്ടിക്കൊണ്ടുപോയ പതിനാലുകാരി പീഡനത്തിനിരയായെന്ന് പോലീസ്. സംഭവത്തിൽ പെൺകുട്ടിയുടെ കൂട്ടുകാരിയുടെ അമ്മയും അറസ്‌റ്റിലായി. ഏറെ ദുരൂഹതയുള്ള കേസിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്‌ചയാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.
അന്വേഷണത്തിനിടെ, തിങ്കളാഴ്‌ച തൃശൂരിലെ പാലപ്പെട്ടി വളവിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ കൂട്ടുകാരിയുടെ അമ്മ തങ്കമ്മ (28), രണ്ടാം ഭർത്താവ് വിനോദ് (29) എന്നിവരാണ് പെൺകുട്ടിയെ കൊണ്ടുപോയത്. വിവാഹ വാഗ്‌ദാനം നൽകിയാണ് പെൺകുട്ടിയെ കൊണ്ടുപോയതെന്നാണ് പോലീസിന് ലഭിച്ച വിവരം.
പെൺകുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ വിനോദിനെ അറസ്‌റ്റ് ചെയ്‌തിരുന്നു. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിടുകയും ചെയ്‌തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. പിന്നാലെ തങ്കമ്മയെയും പോലീസ് അറസ്‌റ്റ് ചെയ്‌തു.
പനമരം ടികെ ക്വാർട്ടേഴ്‌സിലെ താമസക്കാരിയാണ് തങ്കമ്മ. വിനോദിനെതിരെ ശ്രീകണ്‌ഠാപുരം പോലീസ് സ്‌റ്റേഷനിലും പോക്‌സോ കേസുണ്ട്. തങ്കമ്മയും വിനോദും നാടോടികളായി പല സ്‌ഥലത്തും പോവാറുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
MOST READ | ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പെൺ വിപ്ളവം