ന്യൂഡെൽഹി: അന്തരിച്ച തബല വിദ്വാൻ ഉസ്‌താദ് സാക്കീർ ഹുസൈന്റെ (73) വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ശാസ്‌ത്രീയ സംഗീതത്തിൽ വിപ്ളവം സൃഷ്‌ടിച്ച വ്യക്‌തിയെന്നാണ് ഉസ്‌താദ് ഹുസൈനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് അനുശോചനം അറിയിച്ചത്.
”ഇതിഹാസ തബല വിദ്വാൻ സാക്കീർ ഹുസൈൻ ജിയുടെ വേർപാടിൽ അഗാധമായ ദുഃഖമുണ്ട്. ഇന്ത്യൻ ശാസ്‌ത്രീയ ലോകത്ത് വിപ്ളവം സൃഷ്‌ടിച്ച ഒരു യഥാർഥ പ്രതിഭയായി അദ്ദേഹം എന്നും ഓർമിക്കപ്പെടും. സമാനതകളില്ലാത്ത തന്റെ താളവൈഭവം കൊണ്ട് ദശലക്ഷക്കണക്കിന് സഗീതാസ്വാദകരെയും തബലയെയും ആഗോളതലത്തിലേക്ക് കൊണ്ടുവന്നു. ഇതിലൂടെ അദ്ദേഹം ഇന്ത്യൻ ക്ളാസിക്കൽ പാരമ്പര്യത്തെ ആഗോള സംഗീതവുമായി സമന്വയിപ്പിക്കുകയും സാംസ്‌കാരിക ഐക്യത്തിന്റെ ഒരു ബിംബമായി മാറുകയും ചെയ്‌തു.
അദ്ദേഹത്തിന്റെ വ്യത്യസ്‌തമായ പ്രകടനവും ആൽമാർഥമായ രചനകളും സംഗീതജ്‌ഞരുടെയും സംഗീത പ്രേമികളുടെയും വരും തലമുറകളെയും ഒരുപോലെ പ്രചോദിപ്പിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും, ആഗോള സംഗീത സമൂഹത്തിനും എന്റെ ഹൃദയംഗമായ അനുശോചനം രേഖപ്പെടുത്തുന്നു”- പ്രധാനമന്ത്രി കുറിച്ചു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് യുഎസിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയാണ് അന്ത്യമെന്നാണ് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട് ചെയ്‌തത്. രണ്ടാഴ്‌ച മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തബലയെ ലോകപ്രശസ്‌തിയിലേക്ക് ഉയർത്തിയ പ്രധാനിയാണ് ഉസ്‌താദ് സക്കീർ ഹുസൈൻ.
ബയാനിൽ (തബലയിലെ വലുത്) സാക്കിർ ഹുസൈൻ വേഗവിരലുകളാൽ പ്രകടിപ്പിച്ചിരുന്ന മാസ്‌മരികത സംഗീത ലോകത്തിന് എന്നും വിസ്‌മയമായിരുന്നു. സാക്കിർ ഹുസൈൻ അന്തരിച്ചതായി ഇന്നലെ രാത്രി വാർത്തകൾ പ്രചരിച്ചിരുന്നു. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വിയോഗ വാർത്ത സ്‌ഥിരീകരിച്ച് അനുശോചന യോഗവും പുറപ്പെടുവിച്ചിരുന്നു.
എന്നാൽ, അന്തരിച്ചെന്ന വാർത്ത ശരിയല്ലെന്ന് ബന്ധുക്കൾ അറിയിച്ചതോടെ അനുശോചനം മന്ത്രാലയം പിൻവലിച്ചു. ഇന്ന് രാവിലെയാണ് മരണവിവരം കുടുംബം പുറത്തുവിട്ടത്. മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിലാണ് സാക്കിർ ഹുസൈൻ ജയിച്ചത്. മൂന്നാം വയസുമുതൽ സംഗീതത്തിൽ അഭിരുചി പ്രകടമാക്കി. 12ആം വയസിൽ ബോംബൈ പ്രസ് ക്ളബിൽ നൂറു രൂപയ്‌ക്ക് പിതാവ് ഉസ്‌താദ് അലി അക്‌ബർ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച് സംഗീതലോകത്ത് വരവറിയിച്ചു.
ലോക സംഗീത വേദിയിലെ താളരംഗത്ത് മയിസ്‌ട്രോ എന്ന് അരനൂറ്റാണ്ട് മുൻപേ വിശേഷിക്കപ്പെട്ട കലാകാരനാണ് ഉസ്‌താദ് സാക്കിർ ഹുസൈൻ. കിഴക്ക് എന്നോ പടിഞ്ഞാറെന്നോ വേർതിരിവില്ലാതെ അദ്ദേഹം അംഗീകരിക്കപ്പെട്ടു. വാഷിങ്ടൻ സർവകലാശാലയിൽ എത്തനോമ്യൂസിക്കോളജി വിഭാഗത്തിൽ 19ആം വയസിൽ അസി. പ്രഫസറായി.
മലയാളത്തിൽ വാനപ്രസ്‌ഥം അടക്കമുള്ള ഏതാനും സിനിമകൾക്ക് സംഗീതം നൽകി. നാല് തവണ ഗ്രാമി അവാർഡ് ലഭിച്ചിട്ടുണ്ട്. 1988ൽ പത്‌മശ്രീ ബഹുമതി നൽകി. 2002ൽ പത്‌മഭൂഷണും 2023ൽ പത്‌മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. പ്രശസ്‌ത കഥക് നർത്തകി അന്റോണിയോ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.
ഉസ്‌താദ് സാക്കിർ ഹുസൈന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരങ്ങളും ഭാഷകളും രാജ്യാതിർത്തികളും കടന്ന് ലോകമാകെയുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയ തബല വിദ്വാനാണ് ഉസ്‌താദ് സാക്കിർ ഹുസൈൻ.
ഇന്ത്യൻ ക്‌ളാസിക്കൽ സംഗീത പാരമ്പര്യത്തിൽ ആഴത്തിലുള്ള ജ്‌ഞാനവും അപാരമായ സിദ്ധിയും സാക്കിർ ഹുസൈനെ അനുപമനായ സംഗീതജ്‌ഞനാക്കി മാറ്റി. അതോടൊപ്പം ലോക സംഗീതവും അതിലെ സമകാലിക ഭാവുകത്വങ്ങളും തന്റെ കലയിൽ അദ്ദേഹം വിളയിപ്പിക്കുകയും അനുവാചകരെ നിരന്തരം വിസ്‌മയിപ്പിക്കുകയും ചെയ്‌തു. ഉസ്‌താദ് സാക്കിർ ഹുസൈന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Most Read| ജീവന് ഭീഷണിയാകുന്ന വീട്ടുപ്രസവങ്ങൾ വർധിക്കുന്നു; മലപ്പുറം ജില്ല മുന്നിൽ








































