പത്തനാപുരം: മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കി പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍. കരകൗശല വസ്‌തുക്കളും, പാഴ് വസ്‌തുക്കള്‍ ഉപയോഗിച്ചുള്ള ചവിട്ടികളും നിര്‍മിച്ച് വില്‍പന നടത്തിയതില്‍ നിന്നാണ് തുക സമാഹരിച്ചത്. പിണറായി വിജയന്റെ പ്രതിനിധി ഗാന്ധിഭവനില്‍ നേരിട്ടെത്തിയാണ് തുക കൈപ്പറ്റിയത്.
കഴിഞ്ഞ തവണയും പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കിയത് ഗാന്ധി ഭവനിലെ അമ്മമാരായിരുന്നു. തിരുവിതാംകൂര്‍ മുന്‍ ദിവാനായിരുന്ന സര്‍ സിപി രാമസ്വാമി അയ്യരുടെ ജേഷ്‌ഠന്റെ ചെറുമകള്‍ ആനന്ദവല്ലിയമ്മാളിന്റെ നേതൃത്വത്തിലായിരുന്നു അന്നത്തെ സംഭാവന. ഒന്‍പത് അമ്മമാര്‍ ചേര്‍ന്ന് തിരുവനന്തപുരം എകെജി സെന്ററില്‍ എത്തിയായിരുന്നു അന്ന് തുക കൈമാറിയത്. ഇത്തവണയും പതിവ് തുടര്‍ന്നു.
കണ്ണൂരിലായതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തി തുക സ്വീകരിക്കാന്‍ കഴിഞ്ഞില്ല. നോര്‍ക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ ഗാന്ധിഭവനില്‍ എത്തി അമ്മമാരില്‍ നിന്നും തുക ഏറ്റുവാങ്ങുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അമ്മമാര്‍ ഈ ആവശ്യം അറിയിച്ചെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു. ഇത്തവണയും ആനന്ദവല്ലിയമ്മാളിന്റെ നേതൃത്വത്തിലായിരുന്നു തുക സ്വരൂപിച്ചത്. ഗാന്ധിഭവന്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ ധര്‍മ്മടത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറും.
Read Also: നേമം; ചർച്ചകൾ തുടരുന്നു; പ്രവർത്തകരുടെ വികാരം മനസിലാക്കുന്നു എന്ന് ഉമ്മൻചാണ്ടി


































