കൊച്ചി: തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന എം സ്വരാജിന്റെ ഹരജി ഹൈക്കോടതി തള്ളി. ജസ്‌റ്റിസ് പിജി അജിത് കുമാറിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മതചിഹ്‌നം ഉപയോഗിച്ച് കെ ബാബു വോട്ട് തേടിയെന്നായിരുന്നു എം സ്വരാജ് ഹരജിയിൽ ആരോപിച്ചിരുന്നത്.
എന്നാൽ, ഈ ആരോപണം സാധൂകരിക്കുന്ന സാക്ഷിമൊഴികൾ ഇല്ലെന്നും, പ്രോസിക്യൂഷന് സാക്ഷിമൊഴികൾ സംശയത്തിന് അതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് സ്വരാജിന് വേണ്ടി ഹാജരാക്കിയ രണ്ടു മുതൽ അഞ്ചുവരെയുള്ള സാക്ഷികൾ പറഞ്ഞതൊന്നും വിശ്വാസയോഗ്യമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വോട്ടർമാർക്ക് നൽകിയ സ്ളിപ്പിൽ സ്‌ഥാനാർഥിയുടെ ചിത്രത്തിനൊപ്പം ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കമുള്ള വിഷയങ്ങളാണ് എം സ്വരാജിന്റെ പരാതിക്ക് ആധാരം. താൻ തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് ബാബു മണ്ഡലത്തിൽ പ്രചാരണം നടത്തിയെന്നും പരാതിയിലുണ്ട്.
ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നായിരുന്നു സ്വരാജിന്റെ ആവശ്യം. ഈ വാദങ്ങൾ നിലനിൽക്കില്ലെന്ന കെ ബാബുവിന്റെ തടസവാദം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും തിരിച്ചടിയായിരുന്നു ഫലം.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 992 വോട്ടുകൾക്കാണ് എൽഡിഎഫ് സ്‌ഥാനാർഥി എം സ്വരാജിനെ കെ ബാബു പരാജയപ്പെടുത്തിയത്. തുടർന്ന് 2021 ജൂണിൽ എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചു. രണ്ടു വർഷത്തിനും പത്ത് മാസത്തിനും ശേഷമാണ് ഹരജിയിൽ വിധി വന്നത്. തൃപ്പൂണിത്തുറയിൽ 1991 മുതൽ 2011 വരെ തുടർച്ചയായി അഞ്ചുതവണ വിജയിച്ച കെ ബാബു, 2016ൽ ബാർ കോഴ വിവാദത്തെ തുടർന്ന് എം സ്വരാജിനോട് പരാജയപ്പെട്ടിരുന്നു.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്