തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റുകളിലുണ്ടായ തോല്‍വിയുമായി ബന്ധപ്പെട്ട് ഭാരവാഹികള്‍ക്കും കമ്മിറ്റികള്‍ക്കുമെതിരെ കൂട്ട നടപടിക്കൊരുങ്ങി മുസ്‌ലിംലീഗ്. തോല്‍വി സംബന്ധിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ശക്‌തമായ നടപടികളുണ്ടാവുമെന്ന് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള പിഎംഎ സലാം പറഞ്ഞു.
തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നിൽ സംഘടനാ പ്രശ്‌നങ്ങളും ഏകോപനമില്ലായ്‌മയുമാണ് എന്നാണ് ഉപസമിതിയുടെ കണ്ടെത്തല്‍. തോല്‍വിയുമായി ബന്ധപ്പെട്ട് ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ ഗുരുതരമായ വീഴ്‌ചകളാണ് കണ്ടെത്തിയതെന്ന് പിഎംഎ സലാം ചൂണ്ടിക്കാട്ടി.
വിവിധ കമ്മറ്റികളില്‍ രൂപപ്പെട്ട വലിയ രീതിയിലുള്ള വിഭാഗീയതയാണ് ലീഗിന്റെ സിറ്റിങ് സീറ്റുകളില്‍ അടക്കം ഉണ്ടായ കനത്ത പരാജയത്തിനു കാരണം. ചില മണ്ഡലങ്ങളില്‍ ഗുരുതരമായ പിഴവുകളാണുണ്ടായത്. കോഴിക്കോട് സൗത്തില്‍ പ്രാദേശികമായി വിഭാഗീയത ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. പിഴവുകള്‍ സംഭവിച്ച കമ്മിറ്റികള്‍ക്കും ഭാരവാഹികള്‍ക്കുമെതിരെ ശക്‌തമായ നടപടി സ്വീകരിക്കും; പിഎംഎ സലാം പറഞ്ഞു.
കൂടാതെ അഴീക്കോട്, കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കളമശ്ശേരി തുടങ്ങിയ സിറ്റിങ് സീറ്റുകളിൽ സംഘടനാ പ്രശ്‌നങ്ങളും ഏകോപനമില്ലായ്‌മയും പരാജയത്തിന് കാരണമായെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തില്‍ ചില മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിടുന്നത് ഉള്‍പ്പടെയുള്ള തീരുമാനം എടുക്കുമെന്നും സലാം പറഞ്ഞു.
ഡിസംബര്‍ 20ന് ചേരുന്ന സംസ്‌ഥാന പ്രവര്‍ത്തക സമിതിയായിരിക്കും നടപടികളുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കുക.
Most Read: വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ