കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ വെള്ളിയാഴ്‌ച (ഏപ്രിൽ 26) നടത്താൻ തീരുമാനിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി മുസ്‌ലിം ലീഗ്. വെള്ളിയാഴ്‌ച വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി വോട്ടർമാരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്‌ഥർക്കും പോളിങ് ഏജന്റുമാരുമായ വിശ്വാസികൾക്കും സൗകര്യം സൃഷ്‌ടിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്‌ച ഇസ്‌ലാം മത വിശ്വാസികൾ പള്ളികളിൽ ഒത്തുചേരുന്ന ജുമുഅ ദിവസമാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം ഈ ദിവസം തന്നെ വേട്ടെടുപ്പിന് തിരഞ്ഞെടുത്തത് പ്രയാസം സൃഷ്‌ടിക്കും. ഇക്കാര്യം അടിയന്തിരമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പിഎംഎ സലാം അറിയിച്ചു.
വോട്ടെടുപ്പ് ദിവസം മുഴുവൻ സമയം ബൂത്തിലും പുറത്തും ചിലവഴിക്കേണ്ട സ്‌ഥാനാർഥികളും പാർട്ടി പ്രവർത്തകരും ഉദ്യോഗസ്‌ഥരും ഈ സമയത്ത് അസൗകര്യം അനുഭവിക്കേണ്ടി വരും. ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏഴ് ഘട്ടമായി നടത്തുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടത്തിലാണ് കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഒറ്റ ഘട്ടമായി ഏപ്രിൽ 26നാണ് തിരഞ്ഞെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
Most Read| ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം