തൃശൂർ: രാജ്യത്തിന്റെ സാംസ്കാരിക സൗഹൃദങ്ങളോട് ചേർന്ന് നിന്നുള്ള സമാധാനപരമായ പ്രവർത്തന രീതികളാണ് സുന്നികൾ എക്കാലവും സ്വീകരിച്ചതെന്നും രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ വ്യവസ്ഥകളും സുന്നികൾ അംഗീകരിച്ചു പോരുന്നതായും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. എസ്വൈഎസ് കേരള യുവജന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
“മതരാഷ്ട്രം സ്ഥാപിക്കുക, രാജ്യ ഭരണം നേടിയെടുക്കുക, ഭരണാധികാരികളെ അട്ടിമറിക്കുക തുടങ്ങിയ പ്രതിലോമ ആശയങ്ങളൊന്നും നമ്മുടെ ലക്ഷ്യമോ വിശ്വാസമോ അല്ല. എന്നാൽ മതമൂല്യങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് മത രാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് മൗദൂദികൾ. ഭിന്നതയുടെ ആശയങ്ങൾ മുജാഹിദ് സംഘടനകളും പുലർത്തുന്നു“ -കാന്തപുരം വിശദീകരിച്ചു.
സുന്നി ആശയം പറയുകയും പ്രവർത്തിക്കുകയും ചെയ്തതിന്റെ പേരിൽ ആരെയും ഒറ്റപ്പെടുത്താനോ അപകീർത്തിപ്പെടുത്താനോ അനുവദിക്കരുതെന്നും ഇദ്ദേഹം പ്രവർത്തകരെ ഓർമപ്പെടുത്തി. സുന്നി ആശയങ്ങൾ സംരക്ഷിക്കുന്നതിന് സമസ്തയുടെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനം തുടരുമെന്നും ബഹുസ്വര പാരമ്പര്യം അംഗീകരിക്കുന്ന രാഷ്ട്രീയ, സാംസ്കാരിക സമൂഹവും അതിനെ പിന്തുണക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
“പൊതുനൻമക്കായി സുന്നി സംഘടനകൾ ഒരുമിച്ചു നിൽക്കും. വിവിധ സംഘടനകളായി പ്രവർത്തിക്കുന്നു എങ്കിലും സുന്നികൾക്കിടയിൽ ഇപ്പോൾ ഭിന്നതകളില്ല. സുന്നി ആശയം ദുർബലപ്പെടുത്താൻ ആരും കൂട്ടു നിൽക്കരുത്. വിഭാഗീയതകൾ ആർക്കും ഗുണകരമാകില്ല. സംഘടനകളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാനില്ല. എന്നാൽ ഐക്യത്തിനു വേണ്ടി പ്രവർത്തിക്കും. ആശയം പറയുന്നതിന്റെ പേരിൽ സുന്നി പണ്ഡിതൻമാരെയും സയ്യിദൻമാരെയും പൊതു മധ്യത്തിൽ അവമതിക്കരുത്.“ -കാന്തപുരം വ്യക്തമാക്കി.

“പൊതു സമൂഹത്തിൽ സമുദായികവാദം മുന്നോട്ടു വെച്ചും രാഷ്ട്രീയ പാർട്ടികളെ സ്വാധീനിച്ചും സുന്നി സാംസ്കാരിക പാരമ്പര്യത്തെ ദുർബലപ്പെടുത്തുന്നത് നേരിടാനാണ് സമസ്ത രൂപീകരിച്ചത്. സുന്നികളുടെ വഖഫ് ഭൂമികൾ കൈക്കലാക്കിയ പാരമ്പര്യം പുത്തൻ പ്രസ്ഥാനക്കാർക്കുണ്ട്. അതിന്റെ തുടർച്ചയാണോ വിവാദത്തിലിരിക്കുന്ന ചില ഭൂമികൾ വഖഫല്ല എന്ന ചില കേന്ദ്രങ്ങളുടെ പ്രഖ്യാപനങ്ങളെന്നു സംശയിക്കണം“ -കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

കേരളത്തിന്റെ സാമൂഹിക സഹോദര്യവും പുരോഗതിയും ഒരുപോലെ പ്രധാനമായി കണ്ട് സമസ്തയും സംഘടനകളും പ്രവർത്തിക്കും. നവകേരള നിർമാണത്തിൽ പങ്കു ചേരും. പുത്തുമല ഉൾപെടെയുള്ള ദുരിത പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിൽ മുസ്ലിം ജമാഅത്തും എസ്വൈഎസും കൂടെയുണ്ടാകും. ഫലപ്രദമായ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് സർക്കാർ നേതൃത്വം നൽകണം. സമൂഹിക സൗഹാർദം സർക്കാരിന്റെ നയപരിപാടിയായി ഉൾപെടുത്തുകയും പ്രത്യേക മന്ത്രാലയം രൂപീകരിച്ചു പ്രവർത്തിക്കുകയും വേണമെന്നും കാന്തപുരം പറഞ്ഞു.
MOST READ | ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക
ബാക്കിയുള്ള മുല്ലകളെ തട്ടണം ഇക്കാ
അതാണ് വേണ്ടത്