ന്യൂഡെൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ പേരുമാറ്റം. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ നിന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കി. മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരത്തിൽ നിന്ന് പ്രശസ്ത സിനിമാ താരം നർഗീസ് ദത്തിന്റെ പേരും ഒഴിവാക്കി. ഇരുവരുടെയും പേരുകളിലാണ് ഈ പുരസ്കാരങ്ങൾ നൽകിയിരുന്നത്. സംവിധായകൻ പ്രിയദർശൻ ഉൾപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയുടേതാണ് തീരുമാനം.
കൂടാതെ, ദാദ സാഹേബ് ഫാൽക്കെ അവാർഡ് ഉൾപ്പടെയുള്ള പുരസ്കാരങ്ങളുടെ സമ്മാനത്തുക കൂട്ടാനും സമിതി തീരുമാനിച്ചിട്ടുണ്ട്. സമിതിയുടെ ശുപാർശകൾ സർക്കാർ അംഗീകരിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ കാലോചിത പരിഷ്കാരങ്ങൾ വരുത്തുന്നതിനായി വാർത്താ വിതരണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി നീരജ ശേഖറിന്റെ അധ്യക്ഷതയിലാണ് പ്രിയദർശൻ ഉൾപ്പെട്ട സമിതി രൂപീകരിച്ചത്.
70ആം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കായുള്ള വിജ്ഞാപനം പുറത്തിറക്കിയപ്പോഴാണ് മാറ്റങ്ങൾ വ്യക്തമാക്കിയത്. ഇന്ദിരാഗാന്ധിയുടെ പേര് ഇല്ലാതെയായിരിക്കും ഇനിമുതൽ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നൽകുക. ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് അവാർഡ് ഇനിമുതൽ ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യങ്ങൾ പ്രോൽസാഹിപ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള അവാർഡ് എന്ന പേരിലുമായിരിക്കും നൽകുക.
ചലച്ചിത്ര പുരസ്കാരങ്ങളുടെ തുകയിലും ഇത്തവണ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. നവാഗത സംവിധായകനുള്ള പുരസ്കാര തുക നേരത്തെ സംവിധായകനും നിർമാതാവും പങ്കിടുന്നത് പതിവായിരുന്നു. ഇനിമുതൽ സംവിധായകന് മാത്രമായിരിക്കും തുക ലഭിക്കുക.
സിനിമാ രംഗത്ത് നൽകുന്ന പരമോന്നത പുരസ്കാരമായ ദാദ സാഹേബ് ഫാൽക്കെ പുരസ്കാരത്തിന്റെ സമ്മാനത്തുക 10 ലക്ഷത്തിൽ നിന്ന് 15 ലക്ഷമാക്കി ഉയർത്തി. മികച്ച സംവിധായകൻ, ചലച്ചിത്രം എന്നിവക്ക് നൽകുന്ന സ്വർണകമലം പുരസ്ക്കാരത്തുക എല്ലാ വിഭാഗത്തിലും മൂന്ന് ലക്ഷം രൂപയാക്കി. രജതകമലം പുരസ്കാരങ്ങൾക്ക് രണ്ടുലക്ഷം രൂപയുമാക്കി പരിഷ്കരിച്ചു.
Most Read| ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഇടംനേടി പാപനാശവും