തിരുവനന്തപുരം: നേമം കാരക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ ചികിൽസ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതിയുടെ ആദ്യ ഭാര്യയെയും പ്രതിചേർത്തു. പ്രതി നയാസിന്റെ ആദ്യ ഭാര്യ റജീനയെയാണ് കേസിൽ പ്രതി ചേർത്തത്. ഷമീറയെ വീട്ടിൽ പ്രസവിക്കാൻ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ പ്രതിചേർത്തത്. വീട്ടിൽ ചികിൽസ കിട്ടാതെ ഷമീറ മരിച്ച സമയത്ത് റജീനയും മകളും സ്ഥലത്ത് ഉണ്ടായിരുന്നു.
ഗർഭസ്ഥ ശിശു മരിക്കാനിടയായ സാഹചര്യം, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയത്. കേസിലെ രണ്ടാം പ്രതിയായ യുവതി ഒളിവിലാണെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ അക്യുപംക്ച്ചർ ചികിൽസകനായ ശിഹാബുദ്ധീൻ പറഞ്ഞിട്ടാണ് ഭാര്യ ഷമീറ ബീവിയെ ആശുപത്രിയിലേക്ക് മാറ്റാതിരുന്നതെന്ന് നയാസ് പോലീസ് മൊഴി നൽകിയിരുന്നു.
പാലക്കാട് സ്വദേശിയായ വീട്ടമ്മ ഷമീറ ബീവി (36) കഴിഞ്ഞ ദിവസമാണ് അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. നവജാത ശിശുവും മരിച്ചിരുന്നു. ഇതിന് പിന്നാലെ ഷമീറക്ക് ആധുനിക ചികിൽസ ലഭ്യമാക്കാതിരുന്ന ഭർത്താവ് പൂന്തുറ സ്വദേശി നയാസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷമീറക്ക് അക്യുപംക്ച്ചർ ചികിൽസയാണ് നൽകിയതെന്ന ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, ബീമാപള്ളിയിൽ ക്ളിനിക്ക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ധീനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Most Read| 29 വരെ ശക്തമായ സമര പരമ്പരകൾ; ഇന്ന് മെഴുകുതിരി മാർച്ച്