തിരുവനന്തപുരം: സാമൂഹിക മാദ്ധ്യമം വഴി സ്‌റ്റഡി മെറ്റീരിയലുകൾ നൽകുന്നതിൽ അധ്യാപകർക്ക് വിലക്ക് ഏർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
സംസ്‌ഥാനത്ത് ഹയർ സെക്കണ്ടറി അധ്യാപകർ നോട്ടുകൾ ഉൾപ്പടെയുള്ള സ്‌റ്റഡി മെറ്റീരിയലുകൾ വാട്‌സ് ആപ് പോലെയുള്ള സാമൂഹിക മാദ്ധ്യമ പ്ളാറ്റുഫോമുകൾ വഴി വിദ്യാർഥികൾക്ക് നൽകുന്നതിനാണ് വിലക്കേർപ്പെടുത്തിയത്.
പഠന സംബന്ധമായ കാര്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി നൽകുന്നത് വിദ്യാർഥികൾക്ക് അമിതഭാരവും പ്രിന്റ് ഔട്ട് എടുത്ത് പഠിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ഭാരവും സംബന്ധിച്ച് രക്ഷിതാക്കൾ ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയ സാഹചര്യത്തിലാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.
കോവിഡ് കാലത്ത് കുട്ടികൾക്ക് ക്ളാസിൽ എത്താൻ കഴിയാതിരുന്നപ്പോൾ ഓൺലൈനിൽ പഠനരീതി പ്രോൽസാഹിപ്പിച്ചിരുന്നു. എന്നാൽ, നിലവിൽ നേരിട്ടുള്ള ക്ളാസുകൾ നടക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ചെയ്യുന്നത് കുട്ടികൾക്ക് ക്ളാസിൽ നേരിട്ട് ലഭിക്കേണ്ട പഠന അനുഭവങ്ങൾ നഷ്‌ടമാക്കുമെന്നും അത് ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നു.
പ്രിൻസിപ്പൽമാർ ഇക്കാര്യം കൃത്യമായി നിരീക്ഷിച്ച് നടപടി എടുക്കണം. റീജണൽ ഡെപ്യൂട്ടി ഡയറക്‌ടർമാർ സ്‌കൂളുകളിൽ സന്ദർശനം നടത്തി നിരീക്ഷണം ശക്‌തമാക്കുകയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതികരണങ്ങൾ അറിയേണ്ടതാണെന്നും ഉത്തരവ് വ്യക്‌തമാക്കുന്നു.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’