തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സമാധിയിരുത്തിയ ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തതിന് പിന്നാലെ ദുരൂഹതകൾ നീങ്ങുന്നു. ഗോപന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചാലേ വ്യക്‌തത വരൂവെന്നും പോലീസ് പറഞ്ഞു.
ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ രാസപരിശോധനക്ക് അയച്ചു. മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. സമാധി സ്‌ഥലത്ത് വെച്ച് ശ്വാസകോശത്തിൽ ഭസ്‌മം കടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്. പോസ്‌റ്റുമോർട്ടം നടപടികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂർത്തിയായി. മൃതദേഹം സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിക്കും.
നാളെ വീട്ടുവളപ്പിൽ മതാചാര പ്രകാരം സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് വിവാദ കല്ലറ തുറന്നത്. ഇരിക്കുന്ന നിലയിലാണ് ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ഭസ്‌മവും സുഗന്ധദ്രവ്യങ്ങളുമുണ്ട്. തുടർനടപടികൾക്കായി മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടത്തിന് വിധേയമാക്കുകയായിരുന്നു.
തിരുവനന്തപുരം സബ് കളക്‌ടർ ഒവി ആൽഫ്രെഡിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. സമാധി മണ്ഡപം പൊളിച്ചു മൃതദേഹം പുറത്തെടുക്കുന്നത് ഉൾപ്പടെ നടപടിക്രമങ്ങൾ സമാധാനപരമായി പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് സബ് കളക്‌ടർ പറഞ്ഞു.
വിശദമായ ശാസ്‌ത്രീയ പരിശോധനകൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് നൽകും. വീട്ടുകാരുമായി ഞാനും ഡിവൈഎസ്‌പിയും സംസാരിച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്തി. നിയമപരമായി പോലീസും ജില്ലാ ഭരണകൂടവും എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നുവെന്നും സബ് കളക്‌ടർ പറഞ്ഞു.
ഹൃദയഭാഗം വരെ കർപ്പൂരവും ഭസ്‌മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങൾ കൊണ്ട് മൂടിയിരിക്കുകയാണെന്നും മുഖത്തും ശിരസ്സിലും വിഗ്രഹത്തിൽ ചാർത്തുന്നതുപോലെ കളഭം ചാർത്തി, പിന്നീട് പിതാവ് വാങ്ങിവെച്ചിരുന്ന ശിലയെടുത്ത് സമാധി മണ്ഡപം മൂടി എന്നാണ് മക്കൾ പോലീസിന് മൊഴി നൽകിയത്. കല്ലറ പൊളിച്ചപ്പോൾ മക്കൾ പറഞ്ഞത് ശരിവെക്കുന്ന തരത്തിലായിരുന്നു കാര്യങ്ങൾ.
കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെയാണ് നെയ്യാറ്റിൻകര ഗോപൻ സ്വാമി മരിച്ചത്. ഗോപൻ സ്വാമി സമാധിയായി എന്ന പോസ്‌റ്റർ മക്കൾ വീടിന് സമീപത്തെ മതിലുകളിൽ പതിപ്പിച്ചപ്പോഴാണ് സംഭവം നാട്ടുകാർ അറിയുന്നത്. എന്നാൽ, ഗോപൻ അതീവ ഗുരുതരാവസ്‌ഥയിൽ കിടപ്പിലായിരുന്നുവെന്നാണ് ബന്ധു പോലീസിന് നൽകിയ മൊഴി. ഗോപൻ സ്വാമിയുടേത് കൊലപാതകമാണെന്നായിരുന്നു നാട്ടുകാരുടെ ആരോപണം.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം






































