കോഴിക്കോട്: നിപ വൈറസ് സംശയത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു ആരോഗ്യവകുപ്പ്. നിപ സംശയത്തെ തുടർന്ന് ജില്ലയിൽ രണ്ടു മരണങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്. പനി ബാധിച്ചു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയ മരുതോങ്കര സ്വദേശിയായ ആളും, ഇയാൾ ചികിൽസയിലിരിക്കെ പിതാവുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരണത്തിന് കീഴടങ്ങിയത്.
ഓഗസ്‌റ്റ് 30നായിരുന്നു ആദ്യ മരണം. എന്നാൽ, നിപ ആണെന്ന സംശയങ്ങളൊന്നും ആ സമയം ഉണ്ടായിരുന്നില്ല. ന്യൂമോണിയ ആണ് മരണകാരണമെന്നാണ് കരുതിയത്. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കാവുന്ന തരത്തിൽ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്‌തമാക്കുന്നു. എന്നാൽ, ഇതിന് പിന്നാലെയാണ് ഇതേ ആശുപത്രിയിൽ പിതാവിന് കൂട്ടിരിക്കാനെത്തിയ മറ്റൊരാൾക്ക് സമാനമായ രോഗലക്ഷണം കണ്ടെത്തിയത്.
അപ്പോഴക്കും ആദ്യം മരിച്ചയാളുടെ മക്കളും ബന്ധുക്കളുമടക്കം നാല് പേർക്ക് കൂടി രോഗാക്ഷണങ്ങൾ തുടങ്ങിയിരുന്നു. ഇതോടെയാണ് നിപയാകാമെന്ന സംശയം ബലപ്പെട്ടത്. എന്നാൽ, അപ്പോഴേക്കും ആദ്യത്തെയാളുടെ മൃതദേഹം സംസ്‌കരിച്ചു കഴിഞ്ഞിരുന്നു. മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹത്തിൽ നിന്ന് സാമ്പിൾ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഈ ഫലത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ കേരളം. പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കും.
അതേമസയം, രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധനാ ഫലത്തിൽ നിപ സ്‌ഥിരീകരിച്ചാൽ, നിപ പ്രോട്ടോകോൾ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ടു മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ളത്. ഇയാളുടെ രണ്ടു മക്കളിൽ ഒമ്പത് വയസുകാരന്റെ ആരോഗ്യനില അതീവഗുരുതരമാണ്.
ഈ കുട്ടി വെന്റിലേറ്ററിന്റെ സഹായത്താലാണ് ആശുപത്രിയിൽ കഴിയുന്നത്. നാല് വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടർന്നുണ്ടെങ്കിലും അതീവ ഗുതുരതരമല്ല. അതേസമയം, മരിച്ചയാളുടെ ബന്ധുവായ 25 വയസുകാരന്റെ നില തൃപ്‌തികരമാണെന്നാണ് വിവരം. മരിച്ചയാളുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അതിനായി ഫീൽഡ് സർവേ ആരംഭിച്ചു.
Most Read| രാമക്ഷേത്രം ഉൽഘാടനത്തിന് പിന്നാലെ ‘ഗോധ്ര’പോലെ സംഭവിച്ചേക്കാം; ഉദ്ധവ് താക്കറെ








































