മുംബൈ: ജനുവരിയിൽ ഉത്തർപ്രദേശിലെ അയോധ്യയിലെ രാമക്ഷേത്രം ഉൽഘാടനം ചെയ്യാനിരിക്കെ, വിവാദ പ്രസ്‌താവനയുമായി മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ. രാമക്ഷേത്രത്തിന്റെ ഉൽഘാടനത്തിന് പിന്നാലെ ‘ഗോധ്ര’ പോലുള്ള സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഉദ്ധവിന്റെ മുന്നറിയിപ്പ്. ഗോധ്രയിലേതിന് സമാനമായ സംഭവത്തിന് ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘രാമക്ഷേത്രം തുറക്കുന്ന ചടങ്ങിന്റെ പേരിൽ ഗോധ്രയിലേത് പോലുള്ള സംഭവത്തിന് ഗൂഢാലോചന നടക്കുന്നുണ്ട്. ഉൽഘാടന ചടങ്ങിലേക്ക് കേന്ദ്ര സർക്കാർ ഒരുപാടുപേരെ ക്ഷണിക്കാൻ സാധ്യതയുണ്ട്. ചടങ്ങിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആയിരക്കണക്കിന് ഹിന്ദുക്കൾ പങ്കെടുക്കും. ബസിലും ട്രെയിനിലും ട്രക്കിലും മറ്റുമായാണ് ഇവരെത്തുക. ഇവർ മടങ്ങിപ്പോകുമ്പോൾ എവിടെ വെച്ചെങ്കിലും ഗോധ്ര പോലെ സംഭവിച്ചേക്കാം’- ഉദ്ധവ് താക്കറെ പറഞ്ഞു.
‘ചില കോളനികളിൽ അവർ ബസിന് തീവെച്ചേക്കാം. വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞേക്കാം. കൂട്ടക്കൊലകൾ ഉണ്ടായേക്കാം. അങ്ങനെ രാജ്യത്ത് വീണ്ടും കലാപത്തീ ആളിക്കത്തും. ഈ അഗ്‌നിനാളത്തിൽ നിന്ന് അവർ രാഷ്‌ട്രീയത്തിന്റെ അപ്പങ്ങൾ ചുട്ടെടുക്കും’- ഉദ്ധവ് താക്കറെ പറഞ്ഞു. അതേസമയം, ബിജെപിയെ ഉന്നമിട്ട ഉദ്ധവിന്റെ പ്രസ്‌താവനക്ക് ശക്‌തമായ വിമർശനവുമായി നേതാക്കൾ രംഗത്തെത്തി.
രാമക്ഷേത്ര മുന്നേറ്റത്തെ ശിവസേനാ സ്‌ഥാപകൻ ബാലാസാഹെബ് താക്കറെ ആശിർവദിച്ചിട്ടുണ്ടെന്ന് ഉദ്ധവ് താക്കറെ ഓർമിക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും ഉദ്ധവിനെ വിമർശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ജനുവരിയിൽ രാമക്ഷേത്രത്തിന്റെ ഉൽഘാടനം നിർവഹിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
2002 ഫെബ്രുവരിയിൽ ഗുജറാത്തിലെ ഗോധ്രയിൽ സബർമതി എക്‌സ്‌പ്രസിന്റെ കോച്ചിലുണ്ടായ തീപിടിത്തത്തിൽ 59 കർസേവകർ കൊല്ലപ്പെട്ടിരുന്നു. ഇത് സംസ്‌ഥാനത്തുടനീളം കലാപത്തിന് കാരണമായി. ഇന്ത്യയിലെ ഏറ്റവും വലിയ വർഗീയ കലാപങ്ങളിൽ ഒന്നായിരുന്നു ഇത്. ഗുജറാത്ത് കലാപത്തിന് വഴിവെച്ചതും ഈ സംഭവമായിരുന്നു. 2002 ഫെബ്രുവരി 28ന് ആണ് കൂട്ടക്കൊല നടന്നത്. 17 പേരെയാണ് കൂട്ടക്കൊല ചെയ്‌തത്. കൂട്ടക്കൊല കേസിലെ മുഴുവൻ പ്രതികളെയും ഗുജറാത്ത് അഡീഷണൽ ജില്ലാ കോടതി വെറുതെവിട്ടിരുന്നു.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!