ചെന്നൈ: തലവെട്ടുന്നവർക്ക് പത്ത് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസിയെ പരിഹസിച്ചു ഉദയനിധി സ്‌റ്റാലിൻ രംഗത്ത്. തമിഴ്‌നാടിന് വേണ്ടി സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കിയ വ്യക്‌തിയുടെ കൊച്ചുമകനാണ് താനെന്നും, ഇത്തരം ഭീഷണികളൊന്നും തന്നെ ആശങ്കപ്പെടുത്തുന്നില്ലെന്നും ഉദയനിധി സ്‌റ്റാലിൻ പ്രതികരിച്ചു.
തമിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്‌റ്റാലിന്റെ തല വെട്ടുന്നവർക്ക് പത്ത് കോടി രൂപ പാരിതോഷികം നൽകുമെന്ന് അയോധ്യയിലെ സന്യാസി ജഗദ്‌ഗുരു പരമഹംസ ആചാര്യയായിരുന്നു പരാമർശം മുഴക്കിയത്. പ്രതീകാൽമകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും സന്യാസി പങ്കുവെച്ചിരുന്നു. ‘ഉദയനിധി സ്‌റ്റാലിന്റെ ശിരസ് ഛേദിച്ചു അതുമായി എന്റെയടുത്ത് വരുന്നവർക്ക് ഞാൻ പത്ത് കോടി നൽകും. ആരും അതിന് തയ്യാറാകുന്നില്ലെങ്കിൽ, ഞാൻ തന്നെ അയാളെ കണ്ടെത്തി കൊലപ്പെടുത്തും’- ഇതായിരുന്നു ആചാര്യയുടെ വാക്കുകൾ.
സന്യാസിയുടെ കൈയിൽ പത്ത് കോടി എങ്ങനെ വരുമെന്നാണ് മറുപടിയായി ഉദയനിധിയുടെ മറുചോദ്യം. സന്യാസി ഒറിജിനലോ ഡൂപ്ളിക്കേറ്റോ എന്നും ഉദയനിധി പരിഹസിച്ചു. തന്റെ തലക്ക് പത്ത് കോടി ഒന്നും വേണ്ട. 10 രൂപയുടെ ഒരു ചീപ്പ് കൊണ്ട് തല ചീകാമെന്നുമായിരുന്നു ഉദയനിധിയുടെ പരിഹാസം. കരുണാനിധിയുടെ കൊച്ചു മകനെ വിരട്ടാൻ നോക്കരുതെന്നും സനാതന ധർമത്തിലെ അസമത്വത്തെ ഇനിയും വിമർശിക്കുമെന്നും ഉദയനിധി നിലപാട് വ്യക്‌തമാക്കി.
താൻ ഒരു മതത്തിനെതിരെയും പരാമർശം നടത്തിയിട്ടില്ല. ജാതിയുടെ അടിസ്‌ഥാനത്തിൽ ജനങ്ങളെ അടിച്ചമർത്തുന്നതും വേർതിരിക്കുന്നതുമാണ് ചോദ്യം ചെയ്‌തത്. നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ആവർത്തിച്ച അദ്ദേഹം, പ്രത്യാഘാതം നേരിടാൻ തയ്യാറാണെന്നും ഭീഷണി കണ്ടു തളരില്ലെന്നും പറഞ്ഞു. മലേറിയയും ഡെങ്കിയെയും പോലെ തുടച്ചു നീക്കേണ്ടതാണ് സനാതന ധർമം എന്ന ഉദയനിധി സ്‌റ്റാലിന്റെ പ്രസംഗമാണ് വിവാദത്തിലായത്. ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വാനം എന്ന ആരോപണവുമായിട്ടാണ് ബിജെപി നേതാക്കൾ രംഗത്തെത്തിയത്.
മന്ത്രിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആർഎൻ രവിക്ക് ബിജെപി കത്തയച്ചു. സ്‌റ്റാലിന്റെ വിവാദ പരാമർശത്തിനെതിരെ ബീഹാറിലെ മുസഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അഭിഭാഷകനായ സുധീർ കുമാർ ഓജ ഹരജി ഫയൽ ചെയ്‌തു. കഴിഞ്ഞ ദിവസം ഡെൽഹി പോലീസിലും സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിരുന്നു.
Most Read| കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അറസ്‌റ്റിലേക്ക് കടന്ന് ഇഡി- പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും