ചെന്നൈ: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്‌റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ പ്രതികരിച്ചു പിതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്‌റ്റാലിൻ. ‘വംശഹത്യ’ എന്ന വാക്ക് ഉദയനിധി ഒരിടത്തും പറഞ്ഞിട്ടില്ല. വിഷയത്തിൽ ഉദയനിധി വിശദീകരണം നൽകിയിട്ടും നുണപ്രചാരണം നിർത്തുന്നില്ല. ‘ഒരു ഗോത്രം, ഒരു ദൈവം’ എന്നതാണ് ഡിഎംകെ നിലപാടെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ബിജെപിക്ക് കഴിയില്ലെന്നും എംകെ സ്‌റ്റാലിൻ പ്രതികരിച്ചു.
ഉദയനിധിക്ക് മറുപടി നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം നിരാശാജനകമാണെന്നും എംകെ സ്‌റ്റാലിൻ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ പരാമർശം ബോധപൂർവമോ കാര്യങ്ങൾ അറിയാതെയോയാണ്. മോദിയുടേത് രാഷ്‌ട്രീയ ഗിമ്മിക്കാണെന്നും സ്‌റ്റാലിൻ വിമർശിച്ചു. സനാതന ധർമത്തിലെ ജാതി വിവേചനം ഇവർക്ക് പ്രശ്‌നമല്ല. ചന്ദ്രയാന്റെ കാലത്തും ഇവർക്ക് ജാതി വിവേചനം പ്രോൽസാഹിപ്പിക്കണം. ഇവർ എങ്ങനെ ദളിതരെ സംരക്ഷിക്കുമെന്നും സ്‌റ്റാലിൻ ചോദിച്ചു.
അതേസമയം, പരാമർശത്തിൽ ഉദയനിധി സ്‌റ്റാലിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണർ ആർഎൻ രവിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതിനിടെ, പരാമർശം വിവാദമായ സാഹചര്യത്തിൽ ഡിഎംകെ പ്രവർത്തകർക്ക് തുറന്ന കത്തെഴുതിയിരിക്കുകയാണ് ഉദയനിധി സ്‌റ്റാലിൻ. തന്റെ തലവെട്ടാൻ ആഹ്വാനം ചെയ്‌ത സന്യാസിക്കെതിരെ പരാതി നൽകുകയോ കോലം കത്തിക്കുകയോ ചെയ്യരുതെന്നാണ് കത്തിലൂടെ ഉദയനിധി പ്രവർത്തകരോട് നിർദ്ദേശിച്ചത്.
പാർട്ടി അധ്യക്ഷന്റെയും പാർട്ടി ഹൈക്കമാൻഡിന്റെയും ഉപദ്ദേശ പ്രകാരം തനിക്കെതിരെ നൽകിയിട്ടുള്ള കേസുകൾ നിയമപരമായി നേരിടുമെന്നും ഉദയനിധി അറിയിച്ചു. എക്‌സ് പ്ളാറ്റുഫോമിലൂടെയാണ് അദ്ദേഹം കത്ത് പങ്കുവെച്ചത്. നമുക്ക് സാമൂഹികനീതി ഉറപ്പാക്കാം എന്ന തലക്കെട്ടോടെയാണ് ഉദയനിധി സ്‌റ്റാലിൻ കത്ത് പങ്കുവെച്ചത്.
Most Read| ആലുവയിൽ എട്ടുവയസുകാരിക്ക് പീഡനം; പ്രതി മലയാളി- നിർണായക ദൃശ്യങ്ങൾ പുറത്ത്