ചെന്നൈ: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്‌റ്റാലിന്റെ തലവെട്ടുന്നവർക്ക് പത്ത് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസിക്കെതിരെ കേസെടുത്ത് പോലീസ്. ഉത്തർപ്രദേശിൽ നിന്നുള്ള സന്യാസിയും സംഘപരിവാർ അനുയായിയുമായ രാമചന്ദ്ര ദാസ് പരമഹംസ ആചാര്യക്കെതിരെയാണ് തമിഴ്‌നാട്ടിലെ മധുര സിറ്റി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ഡിഎംകെ നിയമവിഭാഗത്തിന്റെ പരാതിയിലാണ് കേസ്.
ഉദയനിധിയുടെ തല വെട്ടാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ പകർത്തി പങ്കുവെച്ച ആൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകനായ പിയൂഷ് റായിക്കതിരെയാണ് വീഡിയോ എക്‌സ് പ്ളാറ്റ്‌ഫോമിൽ പങ്കുവെച്ചതിന് കേസെടുത്തത്. ‘ഉദയനിധി സ്‌റ്റാലിന്റെ ശിരസ് ഛേദിച്ചു അതുമായി എന്റെയടുത്ത് വരുന്നവർക്ക് ഞാൻ പത്ത് കോടി നൽകും. ആരും അതിന് തയ്യാറാകുന്നില്ലെങ്കിൽ, ഞാൻ തന്നെ അയാളെ കണ്ടെത്തി കൊലപ്പെടുത്തും’- ഇതായിരുന്നു ആചാര്യയുടെ വാക്കുകൾ.
പ്രതീകാൽമകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും സന്യാസി പങ്കുവെച്ചിരുന്നു. മലേറിയയും ഡെങ്കിയെയും പോലെ തുടച്ചു നീക്കേണ്ടതാണ് സനാതന ധർമം എന്ന ഉദയനിധി സ്‌റ്റാലിന്റെ പ്രസംഗമാണ് വിവാദത്തിലായത്. ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വാനം എന്ന ആരോപണവുമായിട്ടാണ് ബിജെപി നേതാക്കൾ രംഗത്തെത്തിയത്. അതേസമയം, പാരിതോഷികം പ്രഖ്യാപിച്ച സന്യാസിയെ പരിഹസിച്ചു ഉദയനിധി സ്‌റ്റാലിൻ രംഗത്തെത്തിയിരുന്നു.
തമിഴ്‌നാടിന് വേണ്ടി സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കിയ വ്യക്‌തിയുടെ കൊച്ചുമകനാണ് താനെന്നും, ഇത്തരം ഭീഷണികളൊന്നും തന്നെ ആശങ്കപ്പെടുത്തുന്നില്ലെന്നും ഉദയനിധി സ്‌റ്റാലിൻ പ്രതികരിച്ചു. സന്യാസിയുടെ കൈയിൽ പത്ത് കോടി എങ്ങനെ വരുമെന്നാണ് മറുപടിയായി ഉദയനിധിയുടെ മറുചോദ്യം. സന്യാസി ഒറിജിനലോ ഡൂപ്ളിക്കേറ്റോ എന്നും ഉദയനിധി പരിഹസിച്ചു.
തന്റെ തലക്ക് പത്ത് കോടി ഒന്നും വേണ്ട. 10 രൂപയുടെ ഒരു ചീപ്പ് കൊണ്ട് തല ചീകാമെന്നുമായിരുന്നു ഉദയനിധിയുടെ പരിഹാസം. കരുണാനിധിയുടെ കൊച്ചു മകനെ വിരട്ടാൻ നോക്കരുതെന്നും സനാതന ധർമത്തിലെ അസമത്വത്തെ ഇനിയും വിമർശിക്കുമെന്നും ഉദയനിധി നിലപാട് വ്യക്‌തമാക്കി. നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ആവർത്തിച്ച അദ്ദേഹം, പ്രത്യാഘാതം നേരിടാൻ തയ്യാറാണെന്നും ഭീഷണി കണ്ടു തളരില്ലെന്നും പറഞ്ഞു.
Most Read| ‘ഇന്ത്യ’ എന്ന പദത്തോട് എന്തിനാണ് ഇത്ര ഭയം? രൂക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി