തിരുവനന്തപുരം: ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ‘ഇന്ത്യ’ എന്ന പേര് മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ‘ഇന്ത്യ’ എന്ന പദത്തോട് എന്തിനാണ് ഇത്ര ഭയമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ വിമർശനം.
ആരോടും ഒന്നും ചോദിക്കാതെ എന്തും ചെയ്യാമെന്നതാണ് ആർഎസ്എസിന്റെ മനോഭാവം. രാജ്യത്തിന്റെ മതനിരപേക്ഷതയെ ഇല്ലാതാക്കലാണ് അവരുടെ ലക്ഷ്യം. ഭരണഘടനക്കും രാജ്യത്തിന് തന്നെയും എതിരായ നടപടിയാണ് ഇന്ത്യ എന്ന പദം ഒഴിവാക്കുന്നതിന് പിന്നിലുള്ളത്. ഈ സങ്കുചിത രാഷ്‌ട്രീയത്തിനെതിരേ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാൻ തയ്യാറാവണം. രാജ്യത്തിന്റെ പേര് മാറ്റാനുള്ള നടപടികളെ ശക്‌തമായി ചെറുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഭരണഘടന അതിന്റെ ഒന്നാം അനുഛേദത്തിൽ, നമ്മുടെ രാജ്യത്തെ India, that is Bharat (ഇന്ത്യ, അതായത് ഭാരതം) എന്ന് വിശേഷിപ്പിക്കുന്നു. അതുപോലെ, ഭരണഘടനയുടെ ആമുഖം തുടങ്ങുന്നത് We, the people of India എന്ന് പറഞ്ഞുകൊണ്ടാണ്. ഇതിലെ ‘ഇന്ത്യ’ എന്ന പദം ഒഴിവാക്കുന്ന വിധത്തിലുള്ള ഭരണഘടനാ ഭേദഗതിക്കാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്- മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? സ്‌കൂൾ തലം മുതൽ കുട്ടികൾ പഠിച്ചു വളരുന്ന ‘ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻമാരാണ്’ എന്ന രാജ്യചിന്തയെ പോലും മനസുകളിൽ നിന്ന് മായ്‌ച്ചുകളയാനുള്ള ആസൂത്രിത നീക്കമായി വേണം ഇതിനെ കാണാൻ. ഒരു രാഷ്‌ട്രീയ നീക്കവും രാഷ്‌ട്രത്തിനെതിരായ നീക്കമാവാൻ പാടില്ല. അത് ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| സ്‌കൈ ഡൈവിങ്ങിൽ ചരിത്രമാകാൻ അമേരിക്കൻ ഇന്ത്യൻ വംശജയായ സ്വാതി വർഷ്‌ണെയ്