ന്യൂഡെൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജാമ്യത്തിലിറങ്ങി. കെജ്‌രിവാളിനെ സ്വീകരിക്കാൻ നിരവധി പാർട്ടി പ്രവർത്തകരാണ് തിഹാർ ജയിലിന് മുന്നിലെത്തിയത്. പാർട്ടി ഓഫീസിലേക്ക് റോഡ് ഷോയായാണ് കെജ്‌രിവാൾ പോകുന്നത്.
തിഹാർ ജയിലിൽ നിന്ന് വീട്ടിൽ പോയി മാതാപിതാക്കളെ കാണും. ദൈവം തനിക്കൊപ്പമാണെന്ന് കെജ്‌രിവാൾ പ്രതികരിച്ചു. നാളെ ഉച്ചക്ക് ഒരുമണിക്ക് വാർത്താസമ്മേളനം നടത്തുമെന്നും കെജ്‌രിവാൾ അറിയിച്ചു. ‘ദൈവാനുഗ്രഹം എനിക്കൊപ്പമുണ്ട്. ഉടൻ പുറത്തിറങ്ങുമെന്ന് ഞാൻ പറഞ്ഞിരുന്നു. പിന്തുണക്കുന്നവരെ കാണുന്നതിൽ സന്തോഷമുണ്ട്. അവരോട് നന്ദിയുണ്ട്. ഹനുമാൻ സ്വാമിയുടെ അനുഗ്രഹം എനിക്കുണ്ട്. ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരും’- അരവിന്ദ് കെജ്‌രിവാൾ വ്യക്‌തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പങ്കെടുക്കുന്നതിനാണ് കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജൂൺ ഒന്നുവരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ രണ്ടിന് തിരികെ കീഴടങ്ങണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. സുപ്രീം കോടതി ജസ്‌റ്റിസ് സഞ്‌ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നൽകണമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ അഭിഭാഷകൻ മനു അഭിഷേക് സിഗ്‌വി കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
Most Read| ജെസ്‌ന തിരോധാനക്കേസ്; തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ്