ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുടെ താരപ്രചാരകനായി രംഗത്തെത്തുമെന്ന് നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമല ഹാസൻ. ഇത്തവണ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്നും കമൽ വ്യക്‌തമാക്കി.
ചെന്നൈയിൽ മുഖ്യമന്ത്രി എംകെ സ്‌റ്റാലിനുമായുളള കൂടികാഴ്‌ചക്ക് ശേഷമാണ് കമൽ ഹാസൻ പ്രഖ്യാപനം നടത്തിയത്. കമൽ മൽസരിക്കാനായി ഒരു സീറ്റ് ആവശ്യപ്പെട്ടെങ്കിലും ഡിഎംകെ മറ്റൊരു നിർദ്ദേശം മുമ്പോട്ടു വെച്ചതായാണ് വിവരം. 2025ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ എംഎൻഎമ്മിന് ഒരു രാജ്യസഭാ സീറ്റ് നൽകും. ഈ വാഗ്‌ദാനം കമൽ സ്വീകരിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ, ‘ഞാനും എന്റെ പാർട്ടി എംഎൻഎമും ഈ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നില്ല, സഖ്യത്തിനാവശ്യമായ എല്ലാ പിന്തുണയും നൽകും. ഞങ്ങൾ ഒരുമിച്ചത് ഏതെങ്കിലും പദവിക്ക് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ്’ എന്നാണ് കമല ഹാസൻ വിശദീകരിച്ചത്.
കമല ഹാസന്റെ നേതൃത്വത്തിലുള്ള മക്കൾ നീതി മയ്യം ഡിഎംകെ സഖ്യത്തിൽ ഔദ്യോഗികമായി ചേരുന്നതിന്റെ ഭാഗമായിട്ടാണ് സ്‌റ്റാലിനുമായി കൂടികാഴ്‌ച നടന്നത്. ബിജെപിയെ പരാജയപ്പെടുത്തുക എന്ന പൊതുലക്ഷ്യത്തോടെയാണ് ഡിഎംകെ സഖ്യം ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ആദ്യമായാണ് ഡിഎംകെയുമായി എംഎൻഎം സഖ്യത്തിലേർപ്പെടുന്നത്.
തമിഴ്‌നാട്ടിൽ 39 ലോക്‌സഭാ സീറ്റുകൾക്കായും പുതുച്ചേരിയിലെ ഒരു സീറ്റിനായും ഡിഎംകെക്ക് വേണ്ടി എംഎൻഎം പ്രചാരണത്തിനിറങ്ങുമെന്നാണ് വിവരം. രാഷ്‌ട്രീയ സഖ്യത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് കമല ഹാസൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ നൻമയ്‌ക്ക് മുൻഗണന നൽകുന്ന ഏത് പാർട്ടിയെയും എംഎൻഎം പിന്തുണക്കുമെന്നും കമല ഹാസൻ അന്ന് വ്യക്‌തമാക്കിയിരുന്നു.
AROGYA LOKAM | തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!