ചെന്നൈ: പഞ്ഞി മിഠായി വിൽപ്പന നിരോധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. അർബുദത്തിന് വരെ കാരണമാകുന്ന രാസവസ്‌തുക്കൾ സ്‌ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്‌ഥാന സർക്കാരിന്റെ നടപടി. മറീന ബീച്ചിൽ നിന്ന് പിടിച്ചെടുത്ത സാമ്പിളുകളിൽ നിറം വാർധിപ്പിക്കാനായുള്ള റോഡാമിൻ ബി എന്ന രാസവസ്‌തുവാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയിൽ കണ്ടെത്തിയത്.
റോഡാമിൻ ബിയുടെ സാന്നിധ്യമുള്ള ഭക്ഷ്യവസ്‌തുക്കൾ തയ്യാറാക്കുന്നതും ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും വിവാഹം, പൊതുചടങ്ങുകൾ എന്നിവയിൽ വിതരണം ചെയ്യുന്നതും കുറ്റകരമാണെന്ന് ആരോഗ്യമന്ത്രി എം സുബ്രഹ്‌മണ്യൻ അറിയിച്ചു. നിരോധനം കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്നറിയാൻ പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകിയതായും ആരോഗ്യമന്ത്രി അറിയിച്ചു.
റോഡാമിൻ ബി സാന്നിധ്യത്തിന് പുറമെ, ഭക്ഷ്യവസ്‌തുക്കളിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത വയലറ്റ് നിറവും പഞ്ഞി മിഠായി സാമ്പിളുകളിൽ കണ്ടെത്തിയതായി പരിശോധനാ ഫലത്തിൽ സ്‌ഥിരീകരിച്ചിരുന്നു. റോഡാമിൻ ബി സ്‌ഥിരമായി ശരീരത്തിൽ പ്രവേശിച്ചാൽ അർബുദത്തിന് പുറമേ അലർജി, അവയവങ്ങളെ ബാധിക്കൽ എന്നീ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകും.
തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവന്ന മിഠായികൾ ആരോഗ്യത്തിനും ദോഷകരമാണെന്ന് കണ്ടെത്തിയെന്ന പുതുച്ചേരി ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജന്റെ പ്രസ്‌താവനക്ക് പിന്നാലെയാണ് ചെന്നൈയിലുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. പുതുച്ചേരിയിൽ നേരത്തെ മിഠായി വിൽപ്പന നിരോധിച്ചിരുന്നു.
എന്താണ് റോഡാമിൻ ബി?
ഇതൊരു രാസ സംയുക്‌തമാണ്. ഇത് ചായമായും ഉപയോഗിക്കുന്നുണ്ട്. റോഡാമിൻ ബി സംയുക്‌തത്തിന് കാൻസർ സാന്നിധ്യം ഉണ്ടെന്ന് യുഎസ്എയിൽ നടത്തിയ ഗവേഷണ ഫലങ്ങൾ വ്യക്‌തമാക്കുന്നു. അതിനാൽ, ഈ സംയുക്‌തം ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ ലേബലുകളിൽ ഒരു മുന്നറിയിപ്പ് നൽകേണ്ടത് ആവശ്യമാണ്. ചുവന്ന കുരുമുളകിന് ഈ നിറം നൽകാൻ റോഡാമിൻ ബി സംയുക്‌തം നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!