കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത രണ്ടു പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. സതീഷ് കുമാർ, പിപി കിരൺ കുമാർ എന്നിവരെയാണ് ഇന്നലെ രാത്രി ഇഡി അറസ്‌റ്റ് ചെയ്‌തത്. കരുവന്നൂർ ബാങ്കിൽ നിന്നും കോടിക്കണക്കിന് പണം തട്ടിയെടുത്ത കേസിൽ വർഷങ്ങൾക്ക് ശേഷമാണ് ഇഡി അറസ്‌റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
അറസ്‌റ്റിലായവർക്ക് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും സതീഷ് കുമാർ പ്രധാന പ്രതിയാണെന്നും ഇഡി അറിയിച്ചു. കിരൺ കുമാർ പല പേരുകളിലായി 14 കോടി രൂപയാണ് തട്ടിയെടുത്തത്. കിരൺ തട്ടിയെടുത്ത തുക ഇടനിലക്കാരനായ സതീഷ് കുമാറിന് കൈമാറി. സിപിഎം പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് കൂടുതലും നടന്നതെന്നും ഇഡി കണ്ടെത്തി. പല നേതാക്കളുടെയും ബിനാമിയായിരുന്നു സതീഷ് കുമാർ.
കേസിൽ കൂടുതൽ അറസ്‌റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. ഇരുവരും ബിനാമി ഇടപാടുകാരാണെന്ന് ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. ബാങ്കിൽ നിന്ന് 150ലേറെ കോടി രൂപ ബിനാമി ലോൺ വഴി തട്ടിയെടുത്തിട്ടുണ്ടെന്നാണ് ഇഡി കണ്ടെത്തിയത്. ബിനാമി ലോൺ അനുവദിച്ചത് സിപിഎം സംസ്‌ഥാന സമിതി അംഗം എസി മൊയ്‌തീന്റെ നിർദ്ദേശ പ്രകാരമാണെന്നും ഇഡി വ്യക്‌തമാക്കിയിരുന്നു.
അതേസമയം, കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എസി മൊയ്‌തീൻ ഇന്നലെയും ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം ഹാജരായാൽ മതിയെന്ന പാർട്ടി നിർദ്ദേശം അനുസരിച്ചാണ് ഹാജരാവാതിരുന്നത്. ഇഡി നോട്ടീസ് നൽകി ഇത് രണ്ടാം തവണയാണ് എസി മൊയ്‌തീൻ ചോദ്യം ചെയ്യലിൽ നിന്ന് വിട്ടു നിൽക്കുന്നത്. ഈ മാസം തന്നെ ചോദ്യം ചെയ്യലിൽ ഹാജരാകുമെന്ന് എസി മൊയ്‌തീൻ ഇഡിയെ അറിയിച്ചതായാണ് വിവരം.
Most Read| പുതുപ്പള്ളിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; വിജയപ്രതീക്ഷയിൽ മുന്നണികൾ