കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിനാണ് പോളിങ് ആരംഭിച്ചത്. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മൻ, എൽഡിഎഫ് സ്‌ഥാനാർഥി ജെയ്‌ക് സി തോമസ്, ബിജെപി സ്‌ഥാനാർഥി ലിജിൻ ലാൽ എന്നിവരും ആംആദ്‌മി പാർട്ടിയുടേത് ഉൾപ്പടെ ഏഴ് പേർ മൽസര രംഗത്തുണ്ട്.
90,281 സ്‌ത്രീ വോട്ടർമാരും 86,132 പുരുഷൻമാരും നാല് ട്രാൻസ്ജെൻഡറുകളും അടക്കം 17,6417 വോട്ടർമാർമാരാണ് മണ്ഡലത്തിൽ ഇന്ന് വിധിയെഴുതുന്നത്. വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്‌ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. എട്ടു പഞ്ചായത്തുകളിലായി 182 ബൂത്തുകളാണ് സജ്‌ജീകരിച്ചിട്ടുള്ളത്. മണ്ഡലത്തിൽ നാല് അതീവ ജാഗ്രത ബൂത്തുകളും ഉണ്ട്. സുരക്ഷക്കായി 675 അംഗ പോലീസ് സേനയെയാണ് നിയോഗിച്ചിട്ടുള്ളത്.
പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിലുള്ള സർക്കാർ, അർധ സർക്കാർ, വിദ്യാഭ്യാസ, വാണിജ്യ സ്‌ഥാപനങ്ങൾക്കും വേതനത്തോട് കൂടിയുള്ള പൊതു അവധിയാണ്. മണ്ഡലത്തിൽ ഇന്ന് വൈകിട്ട് ആറുവരെ നിരോധനാജ്‌ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ളിക് സ്‌കൂളിലെ 126ആം നമ്പർ ബൂത്തിൽ രാവിലെ ഒമ്പതിന് വോട്ട് രേഖപ്പെടുത്തും.
അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാർക്കും ഒപ്പം എത്തിയാവും വോട്ട് ചെയ്യുക. എൽഡിഎഫ് സ്‌ഥാനാർഥി ജെയ്‌ക് സി തോമസ് മണർകാട് ഗവ. എൽപി സ്‌കൂളിലെ 72ആം നമ്പർ ബൂത്തിൽ രാവിലെ ഏഴിന് തന്നെ വോട്ട് രേഖപ്പെടുത്തി. ബിജെപി സ്‌ഥാനാർഥി ലിജിൻ ലാൽ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാൽ പുതുപ്പള്ളിയിൽ വോട്ടില്ല. 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
Most Read| സനാതന ധർമ പരാമർശം; ഉദയനിധി സ്‌റ്റാലിനെതിരെ ബീഹാർ കോടതിയിൽ ഹരജി