തിരുവനന്തപുരം: സോളാർ പീഡന കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടന്നെന്ന സിബിഐ കണ്ടെത്തലിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ. കാലം സത്യം തെളിയിക്കുമെന്നും, എത്ര മൂടി വെച്ചാലും സത്യം ഒരുനാൾ പുറത്തുവരുമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
സോളാർ കേസിൽ ഗോഡാലോചന ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഗൂഢാലോചന സിബിഐ പുറത്തുകൊണ്ടുവരട്ടെ, സോളാറിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളി ഹൗസിലേക്ക് വന്നപ്പോൾ ഒരുപാട് ഓർമകൾ നൽകുന്നു. സാധാരണക്കാരെ ചേർത്ത് പിടിക്കുന്നതിൽ ഉമ്മൻ ചാണ്ടിയുടെ മാർഗം പിന്തുടരും. പുതുപ്പള്ളി ഹൗസിലും പുതുപ്പള്ളിയിലും ഒരുപോലെ പ്രവർത്തിക്കും. വീട് ഇവിടെയല്ലേ, അപ്പോൾ തിരുവനന്തപുരത്ത് വരേണ്ടി വരില്ലേയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
സിബിഐയുടെ പൂർണ റിപ്പോർട് വരട്ടെയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരനും പ്രതികരിച്ചു. ഉമ്മൻ ചാണ്ടിക്ക് എതിരായ നടന്ന ഗൂഢാലോചനയിൽ സത്യാവസ്‌ഥ പുറത്ത് വരട്ടെ. 12ആം തീയതി നടക്കുന്ന നേതൃയോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. പിന്നിൽ പ്രവർത്തിച്ച ശക്‌തി ഇപ്പോഴത്തെ മുഖ്യമന്ത്രിയാണോ എന്നതടക്കം അന്വേഷണത്തിൽ വ്യക്‌തമാകും. സോളാർ കേസിന്റെ പിന്നിൽ പ്രവർത്തിച്ചത് ആരായാലും പുറത്ത് വരണം. ഉമ്മൻ ചാണ്ടിയോട് ചെയ്‌തതിനാണ് മുഖ്യമന്ത്രി ഇപ്പോൾ അനുഭവിക്കുന്നതെന്നും കെ മുരളീധരൻ പറഞ്ഞു
സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ പേര് വന്നതിൽ ഗൂഢാലോചനയുണ്ടെന്നാണ് സിബിഐ റിപ്പോർട്. കെബി ഗണേഷ്‌കുമാർ, ബന്ധു ശരണ്യ മനോജ് എന്നിവർക്ക് പുറമെ വിവാദ ദല്ലാൾ ചേർന്നാണ് ഉമ്മൻ ചാണ്ടിയുടെ പേര് കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയതെന്നാണ് സിബിഐ പറയുന്നത്. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്‌തനാക്കി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗൂഢാലോചന സിബിഐ വിശദീകരിക്കുന്നത്.
പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരോ, പരാമർശമോ ഇല്ലായിരുന്നുവെന്നും പിന്നീട് കൂട്ടിച്ചേർത്തതാണെന്നുമാണ് സിബിഐ കണ്ടെത്തൽ. പരാതിക്കാരിയുടെ കത്ത് തന്റെ സഹായിയെ വിട്ടു ഗണേഷ് കുമാർ കൈവശപ്പെടുത്തുകയായിരുന്നു. ശരണ്യ മനോജ് നൽകിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതിനിടയിലാണ് കേസിലേക്ക് വിവാദ ദല്ലാൾ കടന്നുവരുന്നത്. കേസുമായി പരാതിക്കാരിയെ മുന്നോട്ട് പോകാൻ സഹായിച്ച ഇയാൾ സിബിഐ ആവശ്യം ഉന്നയിച്ചു മുഖ്യമന്ത്രിയുടെ അടുത്തും എത്തിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് കേസ് സിബിഐക്ക് വിടുകയായിരുന്നു ലക്ഷ്യം. ക്ളിഫ് ഹൗസിനുള്ളിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ, ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സിബിഐ റിപ്പോർട്ടിൽ പറയുന്നു. പീഡനവിവരം സാക്ഷിയായി പറയണമെന്ന് പിസി ജി ജോർജിനോട് ആവശ്യപ്പെട്ടു. എന്നാൽ, മൊഴി നൽകുമ്പോൾ പിസി ജോർജ് ഇക്കാര്യം നിഷേധിച്ചിരുന്നുവെന്നും സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.
2012 സെപ്‌റ്റംബർ 19ന് ക്ളിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. സംഭവം നടന്നെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ളിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്ന് ക്രൈം ബ്രാഞ്ചും റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് പരാതിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
Most Read| ജി20 ഉച്ചകോടി; ഇന്ത്യ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി