തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോർട് സംബന്ധിച്ച് വിവാദം നിയമസഭ നിർത്തിവെച്ചു ചർച്ച ചെയ്യും. ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് സ്‌പീക്കർ അനുമതി നൽകുകയായിരുന്നു. ഇന്ന് ഉച്ചക്ക് ഒരുമണിക്ക് വിഷയം ചർച്ച ചെയ്യും.
അതേസമയം, ഗൂഢാലോചന നടന്നുവെന്ന രേഖ സർക്കാരിന്റെ പക്കലില്ലെന്നും, മാദ്ധ്യമങ്ങളിൽ നിന്നുള്ള അറിവ് മാത്രമാണുള്ളതെന്നും വിഷയത്തിൽ ചർച്ചയാകാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അറിയിച്ചു. അതിജീവിതയുടെ ആവശ്യപ്രകാരം അന്വേഷണം സിബിഐയെ ഏൽപ്പിച്ചത് സർക്കാരാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
ഉമ്മൻ ചാണ്ടിക്കെതിരെ പീഡന പരാതി ഉണ്ടായിരുന്നില്ലെന്നും, പിന്നീട് എഴുതി ചേർത്തതാണെന്നുമുള്ള സിബിഐ കണ്ടെത്തൽ സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്ന് ഷാഫി പറമ്പിൽ എംഎൽഎയാണ് നോട്ടീസ് നൽകിയത്. അതേസമയം, പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌തു. രാവിലെ ചോദ്യോത്തരവേളക്ക് ശേഷം പത്ത് മണിക്കാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്‌ഞ ചെയ്‌തത്.
37,719 വോട്ടുകൾക്ക് ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തുന്നത്. കന്നിയങ്കത്തിൽ അഭിമാന വിജയത്തിലൂടെ ഈ നിയമസഭയിലെ ഏറ്റവും ഭൂരിപക്ഷമുള്ള യുഡിഎഫ് എംഎൽഎ കൂടിയായി മാറിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയെ 53 വർഷം നിയമസഭയിൽ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ വിജയം.
സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ പേര് വന്നതിൽ ഗൂഢാലോചനയുണ്ടെന്നാണ് സിബിഐ റിപ്പോർട്. കെബി ഗണേഷ്‌കുമാർ, ബന്ധു ശരണ്യ മനോജ് എന്നിവർക്ക് പുറമെ വിവാദ ദല്ലാൾ ചേർന്നാണ് ഉമ്മൻ ചാണ്ടിയുടെ പേര് കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയതെന്നാണ് സിബിഐ പറയുന്നത്. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്‌തനാക്കി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗൂഢാലോചന സിബിഐ വിശദീകരിക്കുന്നത്.
Most Read| മദ്യലഹരിയിൽ യുവതിയെ മർദ്ദിച്ച സംഭവം; നടക്കാവ് എസ്‌ഐക്ക് സസ്‌പെൻഷൻ