കോഴിക്കോട്: മാസപ്പടി വിവാദത്തിൽ വസ്‌തുതാ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. വിവാദത്തിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണ്. വീണയുടെ എക്‌സാലോജിക്കുമായി സിഎംആർഎല്ലിന് എന്ത് കരാറാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കരിമണൽ കമ്പനിയുമായി മുഖ്യമന്ത്രിക്കും മകൾക്കുമുള്ള ബന്ധം കേരളത്തെ ബാധിക്കുന്ന വിഷയമാണ്. മകൾക്ക് ബിസിനസ് ബന്ധമാണ് കരിമണൽ കമ്പനിയുമായി ഉള്ളതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്ത് ബിസിനസാണതെന്ന് അദ്ദേഹം പറയണം. ജോലി ചെയ്‌തതിനാണ് വീണ പ്രതിഫലം കൈപ്പറ്റിയതെന്നാണ് പറയുന്നത്. എന്താണ് കോടികൾ ലഭിക്കുന്ന ആ ജോലിയെന്നറിയാൻ എല്ലാം മലയാളികൾക്കും ആഗ്രഹമുണ്ട്. പിണറായി വിജയന്റെ പേര് എങ്ങനെ മാസപ്പടി ലിസ്‌റ്റിൽ വന്നുവെന്ന് അദ്ദേഹം വ്യക്‌തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
95 കോടി രൂപ ഈ ഇനത്തിൽ പലർക്കുമായി നൽകിയിട്ടുണ്ടെന്നാണ് കമ്പനി ആദായനികുതി വകുപ്പിനോട് പറഞ്ഞത്. സംസ്‌ഥാനത്ത് വ്യവസായ തടസം നീക്കാൻ വേണ്ടിയാണ് മാസപ്പടി നൽകിയതെന്ന കമ്പനിയുടെ നിലപാട് ആദായനികുതി വകുപ്പിന്റെ രേഖയിലുള്ളതാണ്. കേന്ദ്ര സർക്കാരിന്റെ നിയമം സിഎംആർഎല്ലിന് വേണ്ടി അട്ടിമറിക്കാൻ ഉന്നതാധികാര യോഗം വിളിച്ചയാളാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രൻ ആരോപിച്ചു.
രാഷ്‌ട്രീയ പ്രസ്‌താവന നടത്തി വിഷയത്തിൽ നിന്ന് ഒളിച്ചോടാൻ മുഖ്യമന്ത്രിക്ക് സാധിക്കില്ല. പാർട്ടി സെക്രട്ടറിയായിരുന്ന സമയത്ത് രണ്ടരക്കോടി ഇതേ മുതലാളിയിൽ നിന്ന് പിണറായി വിജയൻ കൈപ്പറ്റിയെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ മുൻ സഹപ്രവർത്തകനായ ജി ശക്‌തീധരനാണ്. കരിമണൽ കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടതും ശക്‌തീധരന്റെ ആരോപണവും ആദായനികുതി വകുപ്പിന്റെ രേഖകളുമെല്ലാം മുഖ്യമന്ത്രി നടത്തിയ അഴിമതിയുടെ തെളിവുകളാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രംഗത്തെത്തിയത്. മാസപ്പടി എന്ന് പേരിട്ടാണ് ചില മാദ്ധ്യമങ്ങൾ പ്രചാരണം നടത്തുന്നത്. ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറിൽ ഏർപ്പെട്ട്, നികുതി അടച്ചു, നികുതി റിട്ടേണിൽ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണെന്ന് പറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്നാണ് മുഖ്യമന്ത്രി ഇന്ന് സഭയിൽ പ്രതികരിച്ചത്.
Most Read| ചട്ടലംഘനം; 19 ലക്ഷത്തോളം വീഡിയോകൾ നീക്കം ചെയ്‌ത് യൂട്യൂബ് ഇന്ത്യ