കോഴിക്കോട്: മദ്യലഹരിയിൽ യുവതിയേയും കുടുംബത്തേയും മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ്‌ഐക്ക് സസ്‌പെൻഷൻ. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ, നടക്കാവ് എസ്ഐ വിനോദ് കുമാറിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻസ് ചെയ്‌തത്. കോഴിക്കോട് റൂറൽ പോലീസ് നൽകിയ റിപ്പോർട് അനുസരിച്ചാണ് നടക്കാവ് എസ്ഐ വിനോദ് കുമാറിനെതിരെ നടപടി സ്വീകരിച്ചത്.
അത്തോളി സ്വദേശിയായ യുവതിയോട് എസ്‌ഐ വിനോദ് കുമാർ മോശമായി പെരുമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. യുവതിയുടെ പരാതിയിൽ പറയുന്ന കാര്യങ്ങളിൽ വസ്‌തുതയുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്‌ച അർധരാത്രി കൊളത്തൂരിൽ വെച്ചാണ് കാർയാത്രികരായ യുവതിയേയും കുടുംബത്തേയും എസ്‌ഐ മർദ്ദിച്ചത്. ഇവർ സഞ്ചരിച്ച കാർ എതിർദിശയിൽ നിന്ന് വന്ന ബൈക്കിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു.
ഈ ബൈക്കിൽ ഉണ്ടായിരുന്നവരാണ് എസ്ഐ വിനോദ് കുമാറിനെ സ്‌ഥലത്തേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ബൈക്കിൽ സഹോദരനൊപ്പം സ്‌ഥലത്തെത്തിയ വിനോദ് കുമാർ, യുവതിയേയും കുടുംബാംഗങ്ങളേയും കാറിന്റെ ഡോർ തുറന്ന് പുറത്തിറക്കി മർദ്ദിച്ചെന്നാണ് പരാതി. മദ്യലഹരിയിൽ സ്‌ഥലത്തെത്തിയ എസ്‌ഐ യുവതിയെ ചവിട്ടിയെന്നും കൈയിൽ കടിച്ചു പരിക്കേൽപിച്ചെന്നുമാണ് ആരോപണം.
എസ്ഐയുടെ ഒപ്പംവന്നയാൾ യുവതിയെ കയറിപ്പിടിച്ചെന്നും, ആക്രമണത്തിൽ യുവതിയുടെ ഭർത്താവിനും 11 വയസുള്ള കുട്ടിക്കും പരിക്കേറ്റതായും പരാതിയിലുണ്ട്. യുവതിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ കാക്കൂർ പോലീസാണ് കേസെടുത്തത്. പരിക്കേറ്റ യുവതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
അതിനിടെ, യുവതിയുടെ ഭർത്താവ് തന്നെയും സുഹൃത്ത് അനന്തുവിനെയും മർദ്ദിച്ചെന്ന് കാണിച്ചു എതിർദിശയിൽ നിന്നുവന്ന കാറിൽ സഞ്ചരിച്ച കൊളത്തൂർ സ്വദേശി വിഷ്‌ണു, കാക്കൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർ അന്വേഷണ റിപ്പോർട് തേടിയിട്ടുണ്ട്. റിപ്പോർട് ലഭിച്ചശേഷം തുടർനടപടികളുണ്ടാകും.
Most Read| നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ചാണ്ടി ഉമ്മൻ സത്യപ്രതിജ്‌ഞ ചെയ്യും