കോട്ടയം: പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. 15ആം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കുന്ന വേളയിലാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്‌ഞയും നടക്കുന്നത്. രാവിലെ സഭയിലെ ചോദ്യോത്തര വേളക്ക് ശേഷം പത്ത് മണിക്കാണ് സത്യപ്രതിജ്‌ഞ ചെയ്യുക. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കുടുംബാംഗങ്ങൾക്ക് ഒപ്പമാണ് ചാണ്ടി ഉമ്മൻ നിയസഭയിലേക്കെത്തുക.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മൂലം നിർത്തിവെച്ച സമ്മേളനമാണ് ഇനി നാല് ദിവസം കൂടി ചേരുക. 37,719 വോട്ടുകൾക്ക് ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തുന്നത്. കന്നിയങ്കത്തിൽ അഭിമാന വിജയത്തിലൂടെ ഈ നിയമസഭയിലെ ഏറ്റവും ഭൂരിപക്ഷമുള്ള യുഡിഎഫ് എംഎൽഎ കൂടിയായി മാറിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിലെ തകർപ്പൻ ജയത്തിന്റെ ആത്‌മവിശ്വാസത്തിലാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തുന്നത്.
സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോർട് ആദ്യ ദിനം തന്നെ പ്രതിപക്ഷം പ്രധാന ആയുധമാക്കും. ഉമ്മൻ ചാണ്ടിക്കെതിരായ മനഃപൂർവമുണ്ടായ നീക്കത്തിൽ സിപിഐഎമ്മും മുഖ്യമന്ത്രിയും മാപ്പ് പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഷാഫി പറമ്പിൽ എംഎൽഎയാണ് ഇത് സംബന്ധിച്ച നോട്ടീസ് സഭയിൽ ഉയർത്തുകയെന്നാണ് സൂചന.
പുതുപ്പള്ളിയെ 53 വർഷം നിയമസഭയിൽ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ വിജയം. ഉമ്മൻ ചാണ്ടിയെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്‌ക് സി തോമസിനെ ചാണ്ടി ഉമ്മൻ ബഹുദൂരം പിന്നിലാക്കി. 2011ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സുജ സൂസൻ ജോർജിനെതിരെ 33,255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മൽസരിച്ച 12 തിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷം.
ഉമ്മൻ ചാണ്ടിയോടുള്ള വികാരത്തിനപ്പുറം ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയെന്ന് കണക്കാക്കുന്ന തിരഞ്ഞെടുപ്പിൽ, മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്റേത്. പോൾ ചെയ്‌ത വോട്ടുകളുടെ 61 ശതമാനവും വാരിക്കൂട്ടിയ ചാണ്ടി ഉമ്മൻ എതിർ സ്‌ഥാനാർഥിയായ ജെയ്‌ക് സി തോമസിനെ അക്ഷരാർഥത്തിൽ നിലംപരിശാക്കി. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ 14,726 വോട്ടുകൾ കൂടിയപ്പോൾ എൽഡിഎഫിന് 12,684 വോട്ടുകൾ കുറഞ്ഞു. കേവലം 6447 വോട്ടുകൾ നേടാനായ ബിജെപി പുതുപ്പള്ളിയിലെ നാണംകെട്ടു.
Most Read| കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എസി മൊയ്‌തീൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും