കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എസി മൊയ്‌തീൻ ഇന്ന് ഇഡിക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകും. ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി ലോൺ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുക.
തിങ്കളാഴ്‌ച ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിരുന്നു. മൂന്നാം തവണയാണ് ഇഡി മൊയ്‌തീന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസയക്കുന്നത്. രണ്ടു വട്ടം അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായിരുന്നില്ല. കഴിഞ്ഞ പത്ത് വർഷത്തെ നികുതി രേഖകളും ബാങ്ക് ഇടപാട് രേഖകളും സഹിതം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ബിനാമി ലോൺ അനുവദിച്ചത് എസി മൊയ്‌തീന്റെ നിർദ്ദേശ പ്രകാരമാണെന്ന് ഇഡി വ്യക്‌തമാക്കിയിരുന്നു.
കേസിൽ അന്വേഷണം നേരിടുന്ന മുൻ ബാങ്ക് മാനേജർ ബിജു കരീമിന്റെ ബന്ധു കൂടിയാണ് എസി മൊയ്‌തീൻ. ബിനാമി ലോൺ തട്ടിപ്പിന്റെ ആസൂത്രകൻ സതീഷ് കുമാറുമായി എസി മൊയ്‌തീന് അടുത്ത ബന്ധമുണ്ടെന്നും സതീഷ് സിറ്റിംഗ് എംഎൽഎയുടെയും മുൻ എംപിയുടെയും ബിനാമിയാണെന്നും ഇഡി വ്യക്‌തമാക്കിയിട്ടുണ്ട്. അതേസമയം, വടക്കാഞ്ചേരിയിലെ കൂടുതൽ പ്രാദേശിക സിപിഎം നേതാക്കളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇഡി.
14 കോടിയിലേറെ രൂപ ബിനാമി വായ്‌പകളിലൂടെ സതീഷിന് തട്ടിയെടുക്കാൻ അവസരമൊരുക്കിയത് വടക്കാഞ്ചേരി കേന്ദ്രീകരിച്ച സിപിഎം നേതാക്കളെന്ന മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കൂടുതൽ നേതാക്കളിലേക്ക് അന്വേഷണം നീളുന്നത്. നേരത്തെ ജനപ്രതിനിധികളായ എംപി അരവിന്ദാക്ഷൻ, മധു എന്നിവരെയും ജിജോറെന്ന മറ്റൊരാളെയും ചോദ്യം ചെയ്‌തിരുന്നു. ഇവരാണ് സതീഷിനും എസി മൊയ്‌തീനും ഇടനിലക്കാരായി നിന്നതെന്നാണ് ഇഡിക്ക് ലഭിച്ച വിവരം.
കേസിൽ സിപിഎം കൗൺസിലർ അനൂപ് ഡേവിഡ് കാട, എംപി അരവിന്ദാക്ഷൻ, സതീഷ് കുമാറിന്റെ ഇടനിലക്കാരൻ ജിജോർ അടക്കമുള്ളവരോട് ഇന്ന് വീണ്ടും ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിട്ടുണ്ട്. അതിനിടെ, കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എസി മൊയ്‌തീനൊപ്പം മുൻ എംപി പികെ ബിജുവും പങ്കാളിയാണെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു. ബിനാമി ഇടപാടിൽ മുൻ എംപിക്ക് പങ്കുണ്ടെന്ന ഇഡി വെളിപ്പെടുത്തലിന് പിന്നാലെയാണ് പികെ ബിജുവിനെതിരെ അനിൽ അക്കര രംഗത്തെത്തിയത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നിൽ ആരോപണ വിധേയനായത് മുൻ എംപി പികെ ബിജുവാണെന്നും കേസിലെ ഒന്നാം പ്രതി പി സതീഷ് കുമാറും ബിജുവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നുമാണ് അനിൽ അക്കര ഉന്നയിച്ച ആരോപണങ്ങൾ. കൂടാതെ, കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ കുറിച്ച് പികെ ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ കേസിലെ ഒന്നാം പ്രതി പി സതീഷ് കുമാറിനെ കുറിച്ച് പരാമർശം ഇല്ലാത്തത് തട്ടിപ്പ് കേസിലെ സിപിഎം ബന്ധം വ്യക്‌തമാക്കുന്നുവെന്നും അനിൽ അക്കര ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾക്കെതിരെ പികെ ബിജു രംഗത്തെത്തിയിരുന്നു.
അനിൽ അക്കര ആരോപിക്കുന്നത് പോലെ ഒരു ബന്ധവുമില്ലെന്നും ആരോപണത്തെ രാഷ്‌ട്രീയപരമായും നിയമപരമായും നേരിടുമെന്നുമായിരുന്നു പികെ ബിജുവിന്റെ പ്രതികരണം. താൻ അന്വേഷണ കമ്മീഷനിലില്ല. പാർട്ടി കമ്മീഷനെ വെച്ചോ എന്ന് തനിക്കറിയില്ല, അനിൽ അക്കരയുടെ ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണെന്നും തെളിവ് ഉണ്ടെങ്കിൽ പുറത്തുവിടണമെന്നും പികെ ബിജു വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനിൽ അക്കര പികെ ബിജുവിനെ അന്വേഷണ കമ്മീഷനായി നിയമിച്ചുള്ള രേഖ പുറത്തുവിട്ടത്.
Most Read| ജി20 ഉച്ചകോടി സമാപിച്ചു; അധ്യക്ഷ സ്‌ഥാനം ബ്രസീലിന് കൈമാറി ഇന്ത്യ