ന്യൂഡെൽഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച 18ആംമത് ജി20 ഉച്ചകോടി സമാപിച്ചു. ഡെൽഹി പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലാണ് ഇന്നലെ മുതൽ ഉച്ചകോടി ആരംഭിച്ചത്. നിർണായക ചർച്ചകൾക്കും വമ്പൻ പ്രഖ്യാപനങ്ങൾക്കുമാണ് ഉച്ചകോടി വേദിയായത്. ജി20 അധ്യക്ഷ സ്‌ഥാനം ഇന്ത്യ ബ്രസീലിന് കൈമാറി. ബ്രസീൽ പ്രസിഡണ്ട് ലുല ഡസിൽവയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഔപചാരികമായാണ് പദവി കൈമാറിയത്.
ഇന്ത്യയുടെ അധ്യക്ഷ പദവി രണ്ടര മാസം കൂടിയുണ്ടെന്നും, ഇപ്പോഴത്തെ നിർദ്ദേശങ്ങൾ കൂടി പരിഗണിക്കാനും പ്രവർത്തനങ്ങൾ വിലയിരുത്താനും വെർച്വൽ ഉച്ചകോടി നടത്തണമെന്നും മോദി നിർദ്ദേശിച്ചു. സമാപന ദിനമായ ഇന്ന് രാവിലെ ഉച്ചകോടിക്കെത്തിയ നേതാക്കൾ ഒന്നിച്ചു രാജ്‌ഘട്ടിലെത്തി രാഷ്‌ട്രപിതാവ് മഹാത്‌മാഗാന്ധിക്ക് ആദരവ് അർപ്പിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിനെതിരെ പോരാടിയ ഗാന്ധിജിക്ക് ആദരമർപ്പിക്കാൻ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തിയതും സുപ്രധാനമായി.
സ്‌ത്രീ ശാക്‌തീകരണത്തിനും സിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടായി. യുക്രൈൻ സംഘർഷം കൂടി ഉൾപ്പെടുത്തിയുള്ള സംയുക്‌ത പ്രഖ്യാപനം ഉച്ചകോടി അംഗീകരിച്ചു. റഷ്യയെ ശക്‌തമായി അപലപിക്കാതെ കടന്നുകയറ്റങ്ങൾക്ക് എതിരെ താക്കീത് നൽകിയാണ് പ്രഖ്യാപനത്തിൽ സമവായം സാധ്യമായത്. ഇന്ത്യ-ഗൾഫ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപനവും ഏറെ പ്രത്യേകതയായി.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!