തിരുവനന്തപുരം: സോളാർ കേസ് രാഷ്‌ട്രീയമായി കൈകാര്യം ചെയ്‌തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന റിപ്പോർട് പുറത്തുവന്ന സാഹചര്യത്തിൽ ഷാഫി പറമ്പിൽ എംഎൽഎ അവതരിപ്പിച്ച അടിയന്തിരപ്രമേയവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷം അവതരിപ്പിക്കാൻ ശ്രമിച്ചത് വസ്‌തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദല്ലാൾ നന്ദകുമാർ തന്നെ വന്നു കണ്ടുവെന്നത് കെട്ടിച്ചമച്ച കഥയാണ്. മുൻപ് ഇദ്ദേഹത്തെ ഇറക്കിവിട്ടയാളാണ് താനെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. കേരള ഹൗസിൽ പ്രാതൽ കഴിച്ചുകൊണ്ടിരിക്കുമ്പോൾ മുറിയിലേക്ക് കടന്നുവന്ന നന്ദകുമാറിനോട് ഇറങ്ങിപ്പോകാൻ താൻ പറഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. സതീശനും വിജയനും തമ്മിൽ വ്യത്യാസമുണ്ടെന്നും പ്രതിപക്ഷ നേതാവിനെ പാമർശിച്ചു മുഖ്യമന്ത്രി പറഞ്ഞു. സോളാർ കേസ് സംബന്ധിച്ച് പരാതി വരുന്നത് അധികാരത്തിൽ വന്നു മൂന്ന് മാസം കഴിഞ്ഞാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സോളാർ കേസിൽ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തുവന്നിരുന്നു. സോളാർ കേസിൽ ക്രിമിനൽ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണെന്നാണ് വിഡി സതീശൻ ആരോപിച്ചത്. പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ട് കൊണ്ടുപോയതും മുഖ്യമന്ത്രിയാണ്. അധികാരത്തിൽ വന്നു മൂന്നാം ദിവസം പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടുവെന്നും വിഡി സതീശൻ ആരോപിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് എതിരേയാണ് ഞങ്ങളുടെ ആരോപണം. മുഖ്യമന്ത്രിയാണ് പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ട് കൊണ്ടുപോയതും. പരാതിക്കാരിക്ക് പണം കൊടുത്ത് കത്ത് വാങ്ങിയത് നന്ദകുമാറാണെന്നും വിഡി സതീശൻ ആരോപിച്ചു. ദല്ലാൾ നന്ദകുമാർ വഴി പണം കൊടുത്തത് എൽഡിഎഫാണ്. കത്ത് ഉപയോഗിച്ച് ആളുകളെ നിരന്തരം അപമാനിക്കാനായിരുന്നു ശ്രമം. സോളാർ തട്ടിപ്പ് കേസിൽ അന്നത്തെ യുഡിഎഫ് പോലീസ് നടപടി അഭിനന്ദാനാർഹമാണെന്നും വിഡി സതീശൻ പറഞ്ഞു.
അന്ന് ഉമ്മൻ ചാണ്ടിയുടേയും കോൺഗ്രസ് പാർട്ടിയുടേയും അറിവോടെയായിരുന്നു സോളാർ കേസിലെ അറസ്‌റ്റുകൾ. ആർക്കെതിരെയും ദാക്ഷിണ്യം കാണിച്ചിട്ടില്ല. തട്ടിപ്പ് കേസിനൊപ്പം പീഡനക്കേസ് കൂടി ചേർത്തത് ഹൈക്കോടതി തള്ളിയിരുന്നു. മുഖത്ത് നോക്കി കണക്ക് ചോദിക്കുമെന്ന് മുഖ്യമന്ത്രിയോട് ഞാൻ പറഞ്ഞിരുന്നു. സ്വർണക്കടത്തിലെ ആരോപണ വിധേയരായ എൽഡിഎഫ് നേതാക്കളെ കുറിച്ച് പല പരാതികളും വന്നു. എന്നാൽ, ഞങ്ങളത് ഏറ്റെടുത്തില്ല. അതാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
അഞ്ച് വ്യാജ കത്തുകളുടെ പേരിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ മാപ്പ് പറയണമെന്ന് പ്രമേയം സഭയിൽ അവതരിപ്പിച്ചുകൊണ്ട് ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണം. നട്ടാൽ കുരുക്കാത്ത പച്ചക്കള്ളം കൊണ്ട് ഉമ്മൻ ചാണ്ടിയെ ക്രൂരമായി വേട്ടയാടി. നിയമസഭക്ക് അകത്തുപോലും സിപിഎം വേട്ടയാടൽ നടത്തി. സിബിഐ റിപ്പോർട്ടിൽ അദ്ദേഹം കുറ്റവിമുക്‌തനാക്കപ്പെടുമ്പോൾ മാപ്പ് പറയാതെ പിണറായി അടക്കമുള്ളവർ സംസാരിക്കരുതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Most Read| മദ്യലഹരിയിൽ യുവതിയെ മർദ്ദിച്ച സംഭവം; നടക്കാവ് എസ്‌ഐക്ക് സസ്‌പെൻഷൻ