തിരുവനന്തപുരം: നിപ പരിശോധനയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനമുണ്ടെന്നും പക്ഷേ, ഐസിഎംആറിന്റെ നിർദ്ദേശപ്രകാരമാണ് നടപടിക്രമങ്ങളെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് സഭയിൽ പറഞ്ഞിരുന്നു. പൂനെയിലേക്ക് സാമ്പിളുകൾ അയച്ചത് സാങ്കേതിക നടിപടയാണെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പരാമർശം.
എന്നാൽ, ഈ വാദം തള്ളിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായത്. സംസ്‌ഥാനത്ത് നിപ പരിശോധനക്കായി വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ട് സജ്‌ജമാണ്, എന്തുകൊണ്ട് അവിടേക്ക് അയച്ചില്ല എന്ന ചോദ്യം ഉണ്ട്. അത് പരിശോധിക്കപ്പെടണമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഇതോടെ ആരോഗ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാദം പരസ്‌പര വിരുദ്ധമായിരിക്കുകയാണ്.
കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനം ഉണ്ടെന്നും, പക്ഷേ ഐസിഎംആറിന്റെ നിർദ്ദേശപ്രകാരമാണ് നടപടിക്രമങ്ങളെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് സഭയിൽ വ്യക്‌തമാക്കിയിരുന്നു. സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂനെയിൽ നിന്നാണ്. നിപ രോഗികളുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യമന്ത്രി സഭയിൽ പറഞ്ഞു.
രണ്ടാമത്തെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലായിരുന്നു നിപ പരിശോധിക്കാൻ തീരുമാനിച്ചത്. റൂട്ട് മാപ്പ് തയ്യാറാക്കി സമ്പർക്ക പട്ടികയിലുള്ളവരെ എല്ലാം ഐസൊലേറ്റ് ചെയ്യും. പൂനെ വൈറോളജി ലാബിൽ നിന്ന് വിദഗ്‌ധർ ഇന്നെത്തുമെന്നും മന്ത്രി പറഞ്ഞു.
മൊബൈൽ ലാബ് സജ്‌ജമാക്കും. ഇന്നലെ രാത്രി ഒമ്പത് മണിക്ക് പൂനെ എൻവിഐയിൽ നിന്നുള്ള ഫലം ലഭിച്ചിരുന്നു. പ്രോട്ടോകോൾ ഉണ്ടാക്കിയിട്ടുണ്ട്. ഐസൊലേഷനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേവാർഡിൽ 75 മുറികൾ സജ്‌ജീകരിച്ചിട്ടുണ്ട്. കേന്ദ്ര സഹകരണം തേടിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് പകർച്ചവ്യാധി പ്രതിരോധ സംഘം എത്തുമെന്നും മന്ത്രി പറഞ്ഞു. ആന്റിബോഡി ലഭ്യമാക്കുന്നതിന് ഐസിഎംആറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിമാനമാർഗമാണ് മരുന്ന് എത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കോഴിക്കോട് നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിനെ വിമർശിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. ഒരു ഡാറ്റയും സർക്കാർ ശേഖരിക്കുന്നോ സൂക്ഷിക്കുന്നോയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലെ പ്രോട്ടോകോളിൽ ആരോഗ്യപ്രവർത്തകർക്ക് വ്യാപക പരാതിയുണ്ട്. കൂടിയാലോചന നടത്തി പുതിയ പ്രോട്ടോകോൾ നൽകണം. കേന്ദ്ര ആരോഗ്യമന്ത്രി നിപ സ്‌ഥിരീകരിച്ചിട്ടും നമുക്ക് സ്‌ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം സഭയിൽ കുറ്റപ്പെടുത്തി.
Most Read| രാമക്ഷേത്രം ഉൽഘാടനത്തിന് പിന്നാലെ ‘ഗോധ്ര’പോലെ സംഭവിച്ചേക്കാം; ഉദ്ധവ് താക്കറെ