മുംബൈ: ശിവസേനയിലെ ഉദ്ധവ്, ഷിൻഡെ പക്ഷങ്ങൾ തമ്മിലുള്ള അയോഗ്യതാ കേസിൽ ഉദ്ധവ് താക്കറെ പക്ഷത്തിന് കനത്ത തിരിച്ചടി. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്‌ക്ക് അനുകൂലമായാണ് സ്‌പീക്കർ രാഹുൽ നർവേക്കർ ഇന്ന് വിധി പുറപ്പെടുവിച്ചത്. ഷിൻഡെ വിഭാഗമാണ് യഥാർഥ ശിവസേനയെന്നും പാർട്ടി നേതാവ് ഷിൻഡെ തന്നെയാണെന്നും സ്‌പീക്കർ രാഹുൽ നർവേക്കർ വ്യക്‌തമാക്കി.
ഷിൻഡെ അടക്കം ആദ്യഘട്ടത്തിൽ കൂറുമാറിയ 16 വിമതരെ അയോഗ്യരാക്കാൻ വേണ്ട കാരണങ്ങൾ കണ്ടെത്താനായില്ലെന്നും സ്‌പീക്കർ പറഞ്ഞു. എതിർവിഭാഗം എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടു ശിവസേനയിലെ ഉദ്ധവ് വിഭാഗവും, വിമത നേതാവായ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പക്ഷവും സമർപ്പിച്ച ഹരജികളിലാണ് സ്‌പീക്കർ രാഹുൽ നർവേക്കർ ഇന്ന് വിധി പറഞ്ഞത്.
ഷിൻഡെയ്‌ക്ക് ഒപ്പമാണ് ഭൂരിപക്ഷം എംഎൽഎമാരും. ഭൂരിപക്ഷത്തിന്റെ തീരുമാനം പാർട്ടിയുടെ തീരുമാനമായി കണക്കാക്കുന്നു. ദേശീയ എക്‌സിക്യൂട്ടീവാണ് പരമോന്നത സമിതിയെന്നാണ് ശിവസേനയുടെ ഭരണഘടനയിൽ പറയുന്നത്. ശിവസേന പ്രമുഖർ എന്ന നിലയിൽ താക്കറെയുടെ താൽപര്യങ്ങളാണ് പാർട്ടിയുടെ താൽപര്യമെന്ന താക്കറെ വിഭാഗത്തിന്റെ അവകാശവാദം അംഗീകരിക്കാനാവില്ലെന്നും സ്‌പീക്കർ വ്യക്‌തമാക്കി.
ഉദ്ധവ് പക്ഷം തങ്ങളുടെ വാദങ്ങൾക്ക് അടിസ്‌ഥാനമാക്കിയ 2018ലെ ശിവസേനാ ഭരണഘടന അംഗീകരിക്കാനാവില്ലെന്ന് സ്‍പീക്കർ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ രേഖകളിൽ 1999ലെ ഭരണഘടനയാണുള്ളത്. അതനുസരിച്ചു, പാർട്ടിയിൽ പ്രതിസന്ധി ഉണ്ടാകുമ്പോൾ കൂട്ടായ തീരുമാനമാണ് എടുക്കേണ്ടത്. എന്നാൽ, 2022ൽ ശിവസേനയിൽ ഉണ്ടായ പ്രതിസന്ധി വേളയിൽ കൂട്ടായ തീരുമാനമല്ല ഉണ്ടായത്. ഉദ്ധവ് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുകയായിരുന്നു. 1999ലെ ഭരണഘടനയ്‌ക്ക് വിരുദ്ധമാണിത്. അതിനാൽ ഷിൻഡെയെ നീക്കാൻ ഉദ്ധവിന് അധികാരമില്ലെന്നു സ്‌പീക്കർ വ്യക്‌തമാക്കി
അയോഗ്യതയുമായി ബന്ധപ്പെട്ടു 34 പരാതികളാണ് സ്‌പീക്കർക്ക് മുന്നിലെത്തിയത്. ഇവയെ ആറായി തിരിച്ചാണ് പരിഗണിച്ചത്. ഇരു വിഭാഗങ്ങളുടെയും അന്തിമവാദം കേൾക്കൽ ഡിസംബർ 20ന് പൂർത്തിയായിരുന്നു. 54 എംഎൽഎമാരാണ് അവിഭക്‌ത ശിവസേനയിൽ ഉണ്ടായിരുന്നത്. ഇതിൽ 40 പേരാണ് ഷിൻഡെ പക്ഷത്തേക്ക് മാറിയത്. ഷിൻഡെ പക്ഷത്തെ ഓരോ എംഎൽഎമാരും 6000 പേജുകളുള്ള അനുബന്ധ രേഖകളാണ് കൈമാറിയത്.
Most Read| ഭാരത് ജോഡോ ന്യായ് യാത്ര; ഉൽഘാടന വേദിക്ക് അനുമതി നിഷേധിച്ചു മണിപ്പൂർ സർക്കാർ