ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ’ യാത്രയുടെ രണ്ടാംഘട്ടമായ ‘ഭാരത് ജോഡോ ന്യായ് യാത്ര’യുടെ ഇംഫാലിലെ ഉൽഘാടന വേദിക്ക് അനുമതി നിഷേധിച്ചു മണിപ്പൂർ സർക്കാർ. അനുമതിയുമായി ബന്ധപ്പെട്ടു മണിപ്പൂർ കോൺഗ്രസ് പ്രസിഡണ്ട് കെ മേഘചന്ദ്ര മറ്റു പാർട്ടി നേതാക്കൾക്കൊപ്പം ഇന്ന് രാവിലെ മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
എന്നാൽ, സംസ്‌ഥാനത്തെ ക്രമസമാധാന നില ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അനുമതി നിഷേധിക്കുകയായിരുന്നു. ഇംഫാൽ ഈസ്‌റ്റിലെ ഹത്ത കാങ്‌ജെയ്‌ബുങ്ങിൽ നിന്ന് ഈ മാസം 14നാണ് യാത്ര തുടങ്ങാനിരുന്നത്. അതേസമയം, മണിപ്പൂർ സർക്കാരിന്റെ പ്രതികരണത്തെ ‘നിർഭാഗ്യകരം’ എന്ന് വിശേഷിപ്പിച്ച മേഘചന്ദ്ര, തൗബാൽ ജില്ലയിലെ ഖോങ്ജോമിലേക്ക് വേദി മാറ്റുമെന്നും അറിയിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരമാവധി ജനസമ്പർക്കം ഉറപ്പാക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന രണ്ടാംഘട്ട യാത്ര 100 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 14ന് തുടങ്ങി മാർച്ച് 20 വരെ നീളുന്ന യാത്രയുടെ പേര് ‘ഭാരത് ജോഡോ ന്യായ് യാത്ര’ എന്നാക്കി പരിഷ്‌കരിക്കുകയായിരുന്നു. ‘ഭാരത് ന്യായ് യാത്ര’ എന്നായിരുന്നു ആദ്യം നിശ്‌ചയിച്ചിരുന്നത്.
മണിപ്പൂർ, നാഗാലൻഡ്, അസം, മേഘാലയ, ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, ഛത്തീസ്‌ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്‌ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലൂടെ കാൽനടയായി 6,200 കിലോമീറ്റർ സഞ്ചരിക്കുന്ന യാത്ര മഹാരാഷ്‌ട്രയിൽ സമാപിക്കും. കഴിഞ്ഞ വർഷം സെപ്‌തംബറിൽ കന്യാകുമാരിയിൽ നിന്നാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും അണിനിരന്ന യാത്ര അഞ്ചുമാസത്തെ കാൽനട ജാഥയ്‌ക്ക് ശേഷം കഴിഞ്ഞ ജനുവരിയിലാണ് ശ്രീനഗറിൽ സമാപിച്ചത്.
Most Read| ‘കൂടുതൽ വിനോദ സഞ്ചാരികളെ അയക്കണം’; ചൈനയോട് അഭ്യർഥിച്ചു മാലദ്വീപ് പ്രസിഡണ്ട്