മലപ്പുറം: ജില്ലയിലെ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഏഴുപേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്നും ഇവരുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. 267 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതുവരെ 37 സാമ്പിളുകൾ നെഗറ്റീവ് ആയി. ഹൈറിസ്‌ക് കാറ്റഗറിയിൽ ഉള്ളവർക്ക് പ്രതിരോധ മരുന്നും നൽകിയതായി മന്ത്രി അറിയിച്ചു.
വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ചു പരിശോധനക്ക് വിധേയമാക്കും. വീട്ടുവളപ്പിലെ പഴങ്ങൾ നിപ രോഗി ഭക്ഷിച്ചിട്ടുണ്ട്. അതിൽ നിന്നാണ് ഉറവിടം എന്നാണ് അനുമാനം. അതേസമയം, എംപോക്‌സ് ബാധിച്ച രോഗിയുടെ നില തൃപ്‌തികരമാണെന്നും മന്ത്രി പറഞ്ഞു. 23 പേർ സമ്പർക്ക പട്ടികയിലുണ്ട്. രോഗി സഞ്ചരിച്ച വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 43 പേരാണ് ആ പട്ടികയിലുള്ളത്.
രോഗിക്ക് പിടിപെട്ടത് ഏത് വകഭേദം ആണെന്ന് കണ്ടെത്താൻ പരിശോധന നടത്തുന്നുണ്ടെന്നും 2ബി ആണെങ്കിൽ വ്യാപനം കുറവാണെന്നും മന്ത്രി പറഞ്ഞു. 1ബിക്ക് വ്യാപനശേഷി വളരെ കൂടുതലാണ്. ആഫ്രിക്കയിൽ കണ്ടെത്തിയ വകഭേദം ഇതാണ്. ഏത് വകഭേദം ആണെന്നതിൽ ഇന്നോ നാളെ രാവിലെയോ റിസൾട്ട് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
നിപയുടെയും എംപോക്‌സിന്റെയും കാര്യത്തിൽ ആശങ്ക വേണ്ടെന്നും മാസ്‌ക് ധരിക്കണമെന്ന് അഭ്യർഥിക്കുന്നതായും മന്ത്രി പറഞ്ഞു. അതേസമയം, സംസ്‌ഥാനത്ത് നിരീക്ഷണം ശക്‌തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. വിമാനത്താവളങ്ങളിൽ അടക്കം കർശന പരിശോധന ഏർപ്പെടുത്തി. രോഗം സ്‌ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ രോഗലക്ഷണങ്ങൾ കണ്ടാൽ റിപ്പോർട് ചെയ്യാനും നിർദ്ദേശം നൽകി.
Most Read| സുനിതയും വിൽമോറും ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യും