കോഴിക്കോട്: നിപ സമ്പർക്ക പട്ടികയിൽ ആകെ 345 പേർ ഉള്ളതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യപ്രവർത്തകരാണ്.
മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ നിപ കണ്ടെത്തിയതിനെ തുടർന്ന് പൂണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിപ സ്‌ഥിരീകരണത്തിനായി അയച്ച സാമ്പിളുകളിൽ പാലക്കാട് സ്വദേശിനിയുടെ ഫലം പോസിറ്റീവായി. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു. സ്‌ഥിരീകരണം വരുന്നതിന് മുൻപ് തന്നെ പ്രോട്ടോകോൾ അനുസരിച്ച് പ്രതിരോധ നടപടികൾ ശക്‌തമാക്കിയിരുന്നു.
മലപ്പുറത്തെ രോഗിയുടെ പരിശോധനാഫലം പുറത്തുവന്നിട്ടില്ല. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാൻ പാടില്ലെന്ന് വിദഗ്‌ധർ പറഞ്ഞു. ആശുപത്രികളും ആരോഗ്യ സ്‌ഥാപനങ്ങളും കേന്ദ്രീകരിച്ച് സമ്പർക്കമുള്ളവരെ കണ്ടെത്തുന്ന പ്രവർത്തനം ശക്‌തമാക്കാൻ നിർദ്ദേശം നൽകി.
സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പടെ ആശുപത്രികളിൽ ഉറപ്പാക്കണം. ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങളും ശക്‌തമാക്കണം. റൂട്ട് മാപ്പ് ഉടൻ തന്നെ പുറത്തിറക്കണം. കഴിഞ്ഞമാസം 25,26 തീയതികളിലാണ് നിപ ബാധിച്ച രണ്ടുപേർക്കും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഈ പ്രദേശങ്ങളിൽ നിന്ന് മൂന്നാഴ്‌ച മുമ്പുതൊട്ടുള്ള വിവരങ്ങൾ ശേഖരിക്കും.
ഇവിടങ്ങളിൽ നിശ്‌ചിത കാലയളവിൽ മസ്‌തിഷ്‌ക ജ്വരമോ ന്യൂമോണിയയോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. മൂന്ന് ജില്ലകളിൽ ഒരേസമയം പ്രതിരോധ പ്രവർത്തനം നടത്താൻ നിർദ്ദേശം നൽകി. 26 കമ്മിറ്റികൾ വീതം മൂന്ന് ജില്ലകളിൽ രൂപീകരിച്ചു. പോലീസിന്റെ കൂടി സഹായത്തോടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരുന്നുണ്ട്. രണ്ട് ജില്ലകളിൽ കണ്ടെയ്‌ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ മാസ്‌ക് നിർബന്ധമാണ്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!