കോഴിക്കോട്: നിപ വ്യാപനം തീവ്രമാകാന്‍ ഇടയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാല്‍ നിപ വ്യാപനത്തിന് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൂനെ വൈറോളജിയില്‍ നിന്നുള്ള സംഘം ഇന്ന് ഉച്ചയോടെ സംസ്ഥാനത്ത് എത്തുന്നുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധരെ കേരളത്തിലേക്ക് അയക്കും. പ്രാദേശികമായി വവ്വാലുകളെ പിടികൂടി പഠനം നടത്തണമെന്നും കേന്ദ്ര സംഘം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നിപ ബാധിച്ച് 12 വയസുകാരന് മരണപ്പെട്ട പശ്ചാത്തലത്തിൽ ഇന്നലെയാണ് കേന്ദ്രസംഘം ചാത്തമംഗലത്ത് എത്തിയത്. മരിച്ച കുട്ടിയുടെ വീട്ടിലും പരിസര പ്രദേശങ്ങളിലും സംഘം പരിശോധന നടത്തി. കുട്ടി റംബൂട്ടാന് കഴിച്ചിരുന്നതായി വീട്ടുകാര്‍ സംഘത്തോട് വ്യക്തമാക്കിയിരുന്നു. വവ്വാല് കടിച്ച റംബൂട്ടാനാണോ കുട്ടി കഴിച്ചതെന്നതടക്കം പരിശോധിച്ച് വരികയാണ്.
അതേസമയം വൈറസിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് നേരത്തെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. നിപ സമ്പര്‍ക്കപ്പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയെന്നും മന്ത്രി അറിയിച്ചു. നിപ വ്യാപനം തടയാനുള്ള മാര്‍ഗങ്ങളെല്ലാം സ്വീകരിച്ചെന്നും മന്ത്രി വ്യക്തമാക്കി.
Most Read: സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്









































