മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്‌ഥിരീകരിച്ച 42-കാരിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എട്ടുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. പുതുതായി 37 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 94 ആയി. ഇവരിൽ 53 പേർ ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്.
അതേസമയം, നിപ സ്‌ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. ഇവർക്ക് ഒരു ഡോസ് മോണോ ക്ളോണൽ ആന്റിബോഡി നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ ആറുപേരാണ് ഇപ്പോൾ ചികിൽസയിൽ ഉള്ളത്. ഇവരിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് ജോയിന്റ് ഔട്ട് ബ്രേക്ക് ഇൻവെസ്‌റ്റിഗേഷൻ ആരംഭിച്ചു. വളാഞ്ചേരിയിൽ ഫീവർ സർവൈലൻസും തുടങ്ങി. റൂട്ട് മാപ്പ് പ്രകാരം ഏപ്രിൽ 25നാണ് യുവതിക്ക് പനി തുടങ്ങിയത്. 26ന് വളാഞ്ചേരിയിലെ ക്ളിനിക്കിലും 28ന് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലും ചികിൽസ തേടിയെന്നും പരിശോധനയിൽ വ്യക്‌തമായി. രോഗി പോയ സ്‌ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും നിരീക്ഷിക്കും.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’