ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ അനിശ്‌ചിതത്വം തുടരുന്നു. മുഖ്യമന്ത്രി ആരാകണം എന്നതിനെ കുറിച്ച് അന്തിമതീരുമാനം ആയില്ലെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. അതേസമയം, കർണാടകയിൽ പുതിയ മന്ത്രിസഭ വ്യാഴാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരത്തിലേറും. എന്നാൽ, സസ്‌പെൻസുകൾക്ക് വിരാമമിട്ട് മുഖ്യമന്ത്രിയെ ബുധനാഴ്‌ച പ്രഖ്യാപിക്കുമെന്നാണ് വിവരം.
ബെംഗളൂരുവിലെ ഷാങ്ഗ്രി-ലാ ഹോട്ടലിൽ നടക്കുന്ന നിയമസഭാകക്ഷി യോഗം പുരോഗമിക്കുകയാണ്. അതേസമയം, ബിജെപി വിട്ടു കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടറിനെ തോറ്റെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് സാധ്യത. എംഎൽസി ആയി നാമനിർദ്ദേശം ചെയ്‌ത് മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് നീക്കം. ജഗദീഷ് ഷെട്ടറിന് മികച്ച പരിഗണന നൽകണമെന്ന് ചർച്ചയിൽ നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം.
സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഒരേപോലെ വിജയിച്ചു കയറി, ചരട് വലികൾ നടത്തുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഇവരിൽ ആരാകണം എന്ന കാര്യത്തിൽ എംഎൽഎമാരുടെ അഭിപ്രായം തേടും. എംഎൽഎമാരുമായി ചർച്ച നടത്തിയ ശേഷം പ്രത്യേക നിരീക്ഷകർ എഐസിസി അധ്യക്ഷന് നാളെ റിപ്പോർട് നൽകും. സംസ്‌ഥാനത്തെ സാഹചര്യവും എംഎൽഎമാരുടെ താൽപര്യവും വ്യക്‌തമാക്കുന്ന റിപ്പോർട്ടാണ് സമർപ്പിക്കുക.
ഇത് ലഭിച്ച ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കണ്ടു ചർച്ച നടത്തും. ആവശ്യമെങ്കിൽ കർണാടകയിലെ നേതാക്കളെ ഡെൽഹിയിലേക്ക് വിളിപ്പിക്കും. രണ്ടു ദിവസത്തിനകം ചർച്ചകൾ പൂർത്തിയാക്കി ബുധനാഴ്‌ച മുഖ്യമന്ത്രി ആരെന്നതിൽ അന്തിമതീരുമാനം എടുക്കാനാണ് സാധ്യത. വ്യാഴാഴ്‌ച നടക്കുന്ന സത്യപ്രതിജ്‌ഞയിൽ സോണിയയും രാഹുലും പങ്കെടുത്തേക്കും. പ്രതിപക്ഷ കക്ഷിനേതാക്കളെയും സ്‌റ്റാലിൻ അടക്കമുള്ള നേതാക്കളെയും സത്യപ്രതിജ്‌ഞാ ചടങ്ങിലേക്ക് ക്ഷണിക്കും.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുക ആണെങ്കിൽ ഡികെ ശിവകുമാർ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയാകും. അവസാന ടേം മുഖ്യമന്ത്രി പദവും ശിവകുമാറിന് ലഭിക്കും. ശിവകുമാറിനെ മുഖ്യമന്ത്രി ആക്കണമെന്ന ആവശ്യവുമായി അനുകൂലികൾ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കൽ നേതൃത്വത്തിന് അത്ര എളുപ്പമാകില്ല. മലയാളിയായ എൻ എ ഹാരിസ്, കെജെ ജോർജ് എന്നിവരും മന്ത്രിസഭയിൽ ഇടം നേടിയേക്കും.
Most Read: കൊച്ചിയിലെ രാസലഹരിവേട്ട; പാകിസ്‌ഥാനിലെ ഹാജി സലിം ലഹരിമാഫിയ സംഘത്തിന്റേത്